തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയക്കാറ്റ് മാറ്റത്തിനുള്ളതെന്നും അത് യുഡിഎഫിന് അനുകൂലമെന്നും ശശി തരൂർ എംപി. അഭിപ്രായ സർവേകൾ നൽകുന്ന ഫലസൂചനകൾക്ക് നേർവിപരീതമാണ് യഥാർഥത്തിൽ തിരഞ്ഞെടുപ്പ് കളത്തിൽ പ്രകടമാകുന്നത്. സംസ്ഥാനത്തുടനീളം നടത്തിയ പ്രചാരണങ്ങൾക്കിടെ ഇത് തനിക്ക് അനുഭവിക്കാനായെന്നും തരൂർ വ്യക്തമാക്കി.
സർവേകളിൽ പങ്കെടുത്തവരുടെ എണ്ണവും ചോദ്യങ്ങൾ ചോദിച്ച സമയവും നിർണായകമാണ്. പല സർവേഫലങ്ങളും പുറത്തുവന്നതിനു ശേഷം തന്നെ മൂന്നാഴ്ചകൾ പിന്നിട്ടു. ‘‘രാഷ്ട്രീയത്തിൽ ഒരാഴ്ച പോലും നീണ്ട കാലയളവാണെന്ന് മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഹാരൾഡ് വിൽസൺ പറഞ്ഞിട്ടുണ്ട്.’’
പ്രചാരണരംഗത്ത് സജീവമാകുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെ സൂചനയാണോ എന്ന ചോദ്യത്തിന് മുൻപു സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടിടത്തൊക്കെ പ്രചാരണത്തിന് പോയിട്ടുണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി. പ്രകടനപത്രിക തയാറാക്കുന്നതിനുള്ള ചർച്ചയ്ക്കു നേതൃത്വം കൊടുക്കാനായതിൽ സന്തോഷമുണ്ട്. പാർട്ടിയും ജനവും എൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റവും നന്നായി ചെയ്യാനാണ് ശ്രമിക്കുന്നത്.
മാർക്സിസം കാലഹരണപ്പെട്ട സിദ്ധാന്തമാണെന്നും ലോകം മുഴുവൻ അത് തിരസ്കരിച്ചതാണെന്നും തരൂർ സൂചിപ്പിച്ചു. ‘‘ചൈന മാത്രമാണ് കമ്മ്യൂണിസ്റ്റ് രാജ്യമെന്ന് സ്വയം അവകാശപ്പെടുന്നത്. എന്നാൽ നഗ്നമായ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയാണ് അവിടെ നിലനിൽക്കുന്നത്. മാർക്സിസം പറയുന്നത് തൊഴിലാളിവർഗത്തിന്റെ സമഗ്രാധിപത്യത്തെക്കുറിച്ചാണ്. കോൺഗ്രസ് ഒരുതരം സമഗ്രാധിപത്യത്തെയും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിലും ബഹുസ്വരതയിലും ഉൾക്കൊളളലിലുമാണ് ഞങ്ങൾക്കു വിശ്വാസം. ആളുകൾക്ക് പണമുണ്ടാക്കാനും അഭിവൃദ്ധി പ്രാപിക്കാനും സ്വാതന്ത്ര്യമനുവദിക്കുന്നത് പോലെ തന്നെ രാഷ്ട്രത്തിന്റെ വരുമാനം പാവപ്പെട്ടവർക്കും പുറന്തള്ളപ്പെട്ടവർക്കും വിതരണം ചെയ്യണമെന്നുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അപ്പോൾ അവർക്കും സമൂഹത്തിന്റെ ഭാഗമാവാൻ കഴിയും. ഇതാണ് ന്യായ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വിവരിച്ചു.