വള്ളികുന്നം : വള്ളികുന്നത്ത് കോഴികൾ കൂട്ടത്തോടെ ചാകുന്നത് ന്യൂ കാസിൽ രോഗം ബാധിച്ചാണെന്ന് കണ്ടെത്തി. വൈറസ് പരത്തുന്ന ഈ രോഗത്തിന്റെ പരിശോധനാഫലത്തിൽ കൂടുതൽ പ്രഹരശേഷിയുള്ള വകഭേദമാണ് ബാധിച്ചതെന്ന് വള്ളികുന്നം വെറ്റിറിനറി ആശുപത്രിയിലെ ഡോക്ടർ എസ്. വേണുഗോപാൽ പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിക്കുന്നതും ചത്തതുമായ കോഴികളെ തിരുവല്ലയിലെ പക്ഷിരോഗനിർണയ ലാബിൽ ഒരാഴ്ച മുൻപ് എത്തിച്ചുനടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിശദ പരിശോധനയ്ക്കായി സാംപിളുകൾ തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസ് സെന്ററിലേക്കും അവർ അയച്ചിരുന്നു.
രണ്ടിലും ന്യൂ കാസിൽ രോഗമാണെന്നാണ് സ്ഥിരീകരണം. രണ്ടുദിവസം മുൻപുവരെ വള്ളികുന്നത്തെ അഞ്ച് ഫാമുകളിലെ 5850 ഇറച്ചിക്കോഴികളും വീടുകളിൽ വളർത്തിയ 180 മുട്ടക്കോഴികളുമടക്കം 6030 കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു. സംഭവത്തെത്തുടർന്ന് ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.എ സ്. രമയുടെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി. രാജീവ്, എപ്പിഡെമോളജിസ്റ്റ് ഡോ. അഫ്‌സൽ എന്നിവരടങ്ങിയ വിദഗ്‌ധരുടെ സംഘം സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായാണ് കോഴികൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയത്. കോഴികളെ ബാധിച്ച രോഗം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ വാക്‌സിനേഷൻ ഉൾപ്പെടെയുള്ള രോഗപ്രതിരോധപ്രവർത്തനങ്ങൾ ആരംഭിക്കും.





























