കൊച്ചി: കൊച്ചിയിലെ കോറോ ഹെൽത്ത് സ്ഥാപനത്തിലെ കൂട്ട പിരിച്ചുവിടൽ മരവിപ്പിച്ചു. സർക്കാർ ഇടപെടലിനെ തുടർന്നാണ് പിരിച്ചുവിടൽ മരവിപ്പിച്ചത്. ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിലെ ചർച്ചക്ക് ശേഷം തുടർ തീരുമാനമുണ്ടാകും. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതുവരെ തൽസ്ഥിതി തുടരാനാണ് തീരുമാനം. കൊച്ചിയിൽ പ്രവർത്തിച്ചുവരുന്ന യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമാണ് കോറോ ഹെൽത്ത്. ഇന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കമ്പനി തൊള്ളായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടത്.
കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടക്കുകയും ചെയ്തു. ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിൽ എത്തിയപ്പോഴാണ് പിരിച്ചുവിടൽ അറിഞ്ഞത്. പിരിച്ചുവിടുന്നത് സംബന്ധിച്ച് യാതൊരുവിധ മുന്നറിയിപ്പും നൽകിയില്ലെന്ന് ജീവനക്കാർ പറയുന്നു. മൂന്നു മാസത്തിനുള്ളിൽ കോമ്പൻസേഷൻ നൽകുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ, തൊഴിൽ മന്ത്രിയും ഉമാ തോമസ് എം എൽ എയും നടത്തിയ ഇടപെടലിനെ തുടർന്ന് പിരിച്ചുവിടൽ മരവിപ്പിക്കുകയായിരുന്നു.






























