കാസർകോട്: ദേശീയപാതാ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിൽ സംസ്ഥാന മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പിനെയും വാനോളം പുകഴ്ത്തി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. ദേശീയപാതാ വികസനത്തിന്റെ പേരിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും കൊമ്പുകോർത്തെങ്കിലും വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയത്തിന്റെ പേരിലുള്ള വിവാദങ്ങളിൽനിന്ന് മാറിനിൽക്കാനും നിതിൻ ഗഡ്‌കരി പ്രത്യേകം ശ്രദ്ധിച്ചു. സംസ്ഥാനത്തെ ഒൻപത് ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും കാരണം ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കൽ കേരളത്തിൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയേറ്റെടുക്കലിന് അധിക തുക നൽകേണ്ടതിനാൽ കിലോമീറ്ററിന് 50 കോടി രൂപയാണ് കേരളത്തിൽ ദേശീയപാതയുണ്ടാക്കാനും വീതി കൂട്ടാനുമായി ചെലവാകുന്നത്. അതിൽ നിന്ന് 25 ശതമാനം തുക ചെലവഴിക്കാൻ തയ്യാറായതിനെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് 17 മണിക്കൂർ വേണ്ടിയിരുന്നത് ദേശീയപാത ആറുവരി ആകുന്നതോടെ ഏഴുമണിക്കൂറായി ചുരുങ്ങും. അത് സംസ്ഥാനത്തിന്റെ വ്യവസായ- വിനോദസഞ്ചാരമേഖലയിലെ വികസനത്തിന് വഴി തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





























