പത്തനാപുരം : ലക്ഷങ്ങള്‍ വില വരുന്ന തടി അനധികൃതമായി മുറിച്ചു കടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍. പത്തനാപുരം പിറവന്തൂര്‍ വന്മള ഭാഗത്താണ് സംഭവം നടന്നത്.
അക്വേഷ്യ, മാഞ്ചിയം, യൂക്കാലി മരങ്ങള്‍ വെട്ടി വില്‍ക്കുവാനുള്ള കരാറിന്റെ മറവില്‍ നടന്നത് വന്‍ മരം കൊള്ളയെന്ന് വിജിലന്‍സ്. സംഭവത്തില്‍ കരാറുകാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. വനം കൊള്ളയില്‍ ഉദ്യോഗസ്ഥരുടെ പങ്കും വിജിലന്‍സ് അന്വേഷിക്കുന്നു. യൂക്കാലി, അക്വേഷ്യ, മാഞ്ചിയം കൂപ്പ് വെട്ടി കോട്ടയം ജില്ലയിലെ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ വില്‍ക്കുവാനുള്ള കരാറിന്റെ മറവില്‍ വനംകൊള്ള നടത്തി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
70 സെ.മീ താഴെ വണ്ണമുള്ള മരങ്ങള്‍ വെട്ടി കെ.പി.പി.എല്‍ ല്‍ എത്തിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച തുക ഈടാക്കാനായിരുന്നു കരാര്‍ നല്‍കിയിട്ടുള്ളത്. 70സെ.മീ മുകളില്‍ വണ്ണമുള്ള മരങ്ങള്‍ ഉണ്ടെങ്കില്‍ അത് വെട്ടി അട്ടിവെക്കണം എന്നും കരാറില്‍ പറഞ്ഞിട്ടുണ്ട്. ഇത് പിന്നീട് വനം വകുപ്പാണ് ലേലം ചെയ്ത് നല്‍കുക. ഇങ്ങനെ അട്ടിവെക്കേണ്ട ഏകദേശം 150 മുതല്‍ 250 സെ.മീ വണ്ണമുള്ള ഏഴുലക്ഷത്തോളം രൂപയുടെ മരങ്ങള്‍ കടത്തി എന്നാണ് വിവരം. ഫര്‍ണിച്ചര്‍, പ്ലൈവുഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അക്വേഷ്യ മരങ്ങള്‍ ആണ് ഇതില്‍ കൂടുതലും.വണ്ണം കൂടിയ മരങ്ങള്‍ ഒടുവില്‍ മുറിക്കാമെന്ന് ഉദ്യോഗസ്ഥരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മുറിക്കാതെ നിര്‍ത്തുകയും പിന്നീട് ഇവരുടെ കണ്ണ് വെട്ടിച്ച് മുറിച്ചു കടത്തുകയുമായിരുന്നു. ഇതിനായി വനത്തില്‍ നിന്നും പുറത്തേക്ക് റോഡ് വെട്ടിയതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
മുറിച്ച മരത്തിന്റെ കുറ്റികള്‍ കരിയില ഇട്ട് മൂടിയ നിലയിലായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ചു കടത്തിയത് പിടിക്കപ്പെടുന്നത്. ഈ രീതിയില്‍ മരങ്ങള്‍ കടത്തുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. പ്രതികളെയും തൊണ്ടിമുതലും കണ്ടെത്തുവാനുള്ള ഊര്‍ജിത അന്വേഷണത്തില്‍ ആണ് വനം വിജിലന്‍സ്. അനുവദിച്ച മേഖലയ്ക്ക് പുറത്ത് നിന്നും മരങ്ങള്‍ മുറിച്ചു കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ കരാറുകാരന്റെ നേതൃത്വത്തിലാണ് വനം കൊള്ള നടന്നത് എന്നാണ് വിവരം.





























