ന്യൂഡൽഹി : ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്. കടുത്ത വയറുവേദനയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽ നിന്നാണ് ഒരുകിലോയിലേറെ ഭാരമുള്ള മുടിക്കെട്ട് നീക്കം ചെയ്തത്. ഒമ്പതാം വയസ്സു മുതൽ പെൺകുട്ടിക്ക് തൻ്റെ സ്വന്തം മുടിയിഴകൾ തിന്നുന്ന ട്രിക്കോഫാജിയ’ (trichophagia) എന്ന അവസ്ഥയുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. മൂന്നു ദിവസമായി കടുത്ത വയറുവേദന, ഓക്കാനം, തുടർച്ചയായ ഛർദ്ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവതിയെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചത്.
വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളും വിടാതെ പിന്തുടർന്നിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറിനുള്ളിൽ മുടിയുടെ വലിയ കെട്ട് കണ്ടെത്തിയത്. വിഴുങ്ങിയ മുടി കൂടിച്ചേർന്ന് കട്ടിയുള്ള പിണ്ഡം രൂപപ്പെടുകയായിരുന്നു. അന്നനാളവും ആമാശയവും ചേരുന്ന ഭാഗത്തുനിന്ന് തുടങ്ങി ചെറുകുടലിന്റെ ആരംഭം വരെ അത് നീണ്ടുകിടന്നിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ഇത് ആമാശയത്തിൽ കടുത്ത വീക്കത്തിന് കാരണമാവുകയും ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തു. മുടി ദഹിക്കാത്ത വസ്തുവായതിനാൽ തുടർച്ചയായി വിഴുങ്ങുമ്പോൾ അത് ആമാശയത്തിൽ അടിഞ്ഞുകൂടുകയും കാലക്രമേണ ഇത് ഭക്ഷണാവശിഷ്ടങ്ങളും മറ്റ് വസ്തുക്കളുമായി ചേർന്ന് കട്ടിയുള്ള പിണ്ഡമായി മാറുകയുമാണ് ചെയ്യുന്നത്.
എൻഡോസ്കോപ്പിയിലൂടെ ഇത് പൊടിക്കാൻ ശ്രമിച്ചെങ്കിലും വലുപ്പം കാരണം പൂർണ്ണമായി നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. ലാപ്രോസ്കോപ്പിക് സഹായത്തോടെ വയറിൽ ചെറിയൊരു മുറിവുണ്ടാക്കി, ആമാശയ ഭിത്തിക്ക് പരിക്കേൽക്കാതെ സുരക്ഷിതമായി പൂർണ്ണമായി പുറത്തെടുക്കുകയാണ് ചെയ്തത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ യുവതിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടുവെന്നും വിശപ്പു തിരിച്ചുവരികയും ശരീരഭാരം വർധിക്കുകയും ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി. സ്വന്തം മുടി തിന്നുന്നർ ഇതൊരു രോഗാവസ്ഥയായി തിരിച്ചറിയാത്തതിനാൽ വർഷങ്ങളോളം രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നും അതു സ്ഥിതി സങ്കീർണമാക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
































