പത്തനംതിട്ട : ചിറ്റാറിലെ യുവകർഷകൻ പി.പി.മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ യെ ഏൽപിച്ചതിലൂടെ കുടുംബത്തെ കൈഒഴിയാനാണ് സർക്കാർ ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധം വീണ്ടും നേരിടേണ്ടിവരുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് മുന്നറിയിപ്പു നല്‍കി.
25 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിൽ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണം കൈമാറാൻ സർക്കാർ തീരുമാനിച്ചത്. വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്ന് പ്രാഥമികമായി വ്യക്തമായതാണ്. ഇക്കാര്യത്തിൽ വനപാലകർക്കു രക്ഷപെടാനാകില്ല. കസ്റ്റഡി മരണമായതിനാൽ ആ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ബാബു ജോർജ് പറഞ്ഞു. ആശ്രിതർക്കു ജോലി, കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണം, കുടുംബത്തിനു സഹായം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഇവയൊന്നും പരിഗണിക്കാൻ ഇതേവരെ സർക്കാർ തയാറായിട്ടില്ല. സിബിഐ അന്വേഷണത്തിൽ പ്രതീക്ഷ അർപ്പിച്ച് സമരം താത്കാലികമായി നിർത്തുകയാണുണ്ടായത്. കുടുംബത്തെ കൈയൊഴിയാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രക്ഷോഭവുമായി കോൺഗ്രസും യുഡിഎഫും വീണ്ടും രംഗത്തിറങ്ങുമെന്നും ബാബു ജോർജ് പറഞ്ഞു.





























