പത്തനംതിട്ട : ചിറ്റാറിൽ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി. മത്തായിയുടെ മരണം സിബിഐയ്ക്ക് വിടാൻ ശുപാർശ. സംസ്ഥാന സർക്കാർ കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന് കത്തയച്ചു. ഭാര്യയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരാനിരിക്കെയാണ് നടപടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മത്തായിയുടെ ഭാര്യ ഷീബമോൾ ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ മാസം 28നാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നീട് മരണ വിവരമാണ് ബന്ധുക്കൾ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2 വനപാലകരെ സസ്പെൻഡ് ചെയ്തിരുന്നു.
പി.പി.മത്തായിയെ കസ്റ്റഡിയിൽ എടുത്തതിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവറ്റർ സഞ്ജയൻ കുമാർ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. കസ്റ്റഡിയിൽ എടുത്തതിൽ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ മുഖ്യപരാമർശമെന്ന് അറിയുന്നു. വനം മന്ത്രി കെ.രാജുവിന് റിപ്പോർട്ട് സമർപ്പിച്ചു. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ ഉറപ്പാക്കാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് വിവരം.
വനത്തിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാതിരുന്നതിലും വീഴ്ചയുണ്ടായി. അറസ്റ്റ് ചെയ്തയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചില്ല. ൈവദ്യ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. ക്യാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോർട്ടിലുണ്ട്. വൈൽഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തെന്നും പറയുന്നു. മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ കുടുതൽ വകുപ്പുകൾ ഉൾപ്പെടുത്തിയതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുങ്ങിമരണമാണെന്നും ഉയരത്തിൽ നിന്നു വീണതിന്റെ ക്ഷതമാണു ശരീരത്തിലുള്ളതെന്നുമാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
കേസിൽ ദൃക്സാക്ഷികളില്ല. ശരീരത്തിൽ കണ്ട മുറിവുകളുടെ സ്വഭാവം അറിയാൻ ഡമ്മി പരീക്ഷണം നടത്തിയെന്നു പോലീസ് അറിയിച്ചു. കേസിൽ നിന്ന് അസ്വാഭാവിക മരണത്തിനുള്ള വകുപ്പ് ഒഴിവാക്കി. മനഃപൂർവമല്ലാത്ത നരഹത്യ, അന്യായ തടങ്കൽ, തട്ടിക്കൊണ്ടുപോകൽ, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങി വകുപ്പുകൾ ഉൾപ്പെടുത്തി റാന്നി മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുനൽകിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണു ബന്ധുക്കൾ. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് സംഘമാണു നിലവിൽ കേസന്വേഷിക്കുന്നത്.