തിരുവനന്തപുരം : മസാല ബോണ്ടിന് ആർ.ബി.ഐ അനുമതി നൽകിയെന്ന ധനമന്ത്രിയുടെ വാദം തെറ്റെന്ന് മാത്യു കുഴൽനാടൻ. അങ്ങനെയുണ്ടെങ്കിൽ രേഖ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു. ആരുടെ അഭ്യർത്ഥന പ്രകാരമാണ് ആദ്യത്തെ കിഫ്ബിയുടെ ഓഫർ ലെറ്ററിൽ മാറ്റം വരുത്തിയതെന്ന് വ്യക്തമാക്കണം. കേവലം 16 പേരാണ് മസാല ബോണ്ടിൽ പങ്കെടുത്തത്. ലാവലിന്റെ സഹകമ്പനിയായ സി.ഡി.പി.ക്യൂവിന് നിക്ഷേപം നടത്താനാണ് ആദ്യ ഓഫർ മാറ്റിയതെന്നും കുഴൽനാടൻ ആരോപിച്ചു.
16 നിക്ഷേപകർ മാത്രമാണ് മസാല ബോണ്ടിൽ നിക്ഷേപിച്ചത്. സി.ഡി.പി.ക്യു ആണ് ഭൂരിപക്ഷം ബോണ്ടും വാങ്ങിയത്. 1.45 കോടി ഒരു വിദേശ നിയമ സ്ഥാപനത്തിന് നിയമോപദേശത്തിനായി നൽകി. ഇതിന് നേതൃത്വം നൽകിയത് മുതിർന്ന സി.പി.എം നേതാവിന്റെ സഹോദരപുത്രനാണെന്നും മറുപടി പറയാൻ ധനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.