പത്തനംതിട്ട: മാത്യു കുഴൽനാടന്റെ ആരോപണം നിഷേധിച്ച് മാത്യു ടി. തോമസ്. മേരി മാതാ കരാർ കമ്പനി എന്നും ശത്രുപക്ഷത്താണ്. തനിക്കെതിരെ പലപ്പോഴും പ്രചരണം നടത്തിയവരാണ്. നിയമസഭയിൽ പ്രസംഗിക്കാൻ ഒരുപാട് അവസരം കിട്ടിയപ്പോഴെങ്കിലും പറയേണ്ടതായിരുന്നു. അപ്പോൾ തന്നെ മറുപടി നൽകിയേനെയെന്നും മാത്യു ടി. തോമസ് പറഞ്ഞു. കുഴൽനാടന്റെ വിശ്വാസ്യത നാട്ടുകാർക്കും സുപ്രീംകോടതിക്കും ഒരുപോലെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. എട്ട് കൊല്ലം ഈ ഗുരുതര ആരോപണം അട വെച്ചിരിക്കുകയായിരുന്നോയെന്നും ചോദ്യം. അതിതീവ്രമായ മഴയാണ് പ്രളയകാരണമെന്ന് സെൻട്രൽ വാട്ടർ കമ്മീഷൻ്റെയും ഐഐടിയുടേയും റിപ്പോർട്ടുകളുണ്ടെന്നും മാത്യു ടി. തോമസ്.
മാത്യൂ കുഴൽനാടൻ പുറത്തുവിട്ട ശബ്‌ദ സന്ദേശം തൻ്റേതല്ലെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വിശദീകരണം. ശബ്ദം എഐ നിർമിതം ആണോയെന്ന് സംശയമുണ്ട് സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻകുട്ടി.രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഓഡിയോ സൃഷ്‌ടിച്ചിരിക്കുന്നത്. മാത്യൂ ടി. തോമസിനെ മോശകാരനാക്കി ചിത്രീകരിക്കാനാണ് ശ്രമം. ജനതാദൾ നേതാവായിരുന്ന പ്രഭാതിനെ കുഴൽനാടിനെ ഉപയോഗിച്ചു. പ്രഭാത് നിലവിൽ ജനതാദളിൽ ഇല്ല. ചില അനാവശ്യ കാര്യങ്ങൾ പ്രഭാത് ആവശ്യപ്പെട്ടതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. കിട്ടാതായപ്പോൾ പാർട്ടിയോട് ഇടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.





























