ചെറുകോല്‍പ്പുഴ : സ്ത്രീശക്തിയുടെ ആരാധനയുമായി പമ്പാതീരത്ത് മാതൃപൂജ (നിലാവൂട്ട്) നടന്നു. ചരിത്രസ്മരണ പുതുക്കി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ശ്രീവിദ്യാധിരാജ നഗറിൽ ചടങ്ങുകൾ നടന്നത്. 1745 ആണ്ടു വരെ കായംകുളം രാജാക്കന്മാർ ഔദ്യോഗികമായി നടത്തിവന്നിരുന്ന ദേവീ ഉപാസനയുടെയും ഋതുനവരാത്രി ആഘോഷങ്ങളുടെയും ഭാഗമായ ‘നിലാവൂട്ട്’ എന്ന ചടങ്ങാണ് മാതൃപൂജയായി പുനരാവിഷ്കരിച്ചത്. രാജ്യത്തിന് ഐശ്വര്യവും സമ്പത്തും ഐക്യവും പ്രദാനം ചെയ്യാനായി ഒൻപത് ദിവസം നീണ്ടുനിന്നിരുന്ന വലിയൊരു ആരാധനാക്രമമായിരുന്നു നിലാവൂട്ട്.
സ്ത്രീകളെ പ്രത്യക്ഷ ഭഗവതിമാരായി സങ്കല്പിച്ച് പൂജിക്കുന്ന ഈ ചടങ്ങ് 1745-ന് ശേഷം വിസ്മൃതിയിലായി. പിന്നീട് 130 വർഷങ്ങൾക്ക് മുൻപ് ചട്ടമ്പിസ്വാമി തിരുവടികൾ കണ്ടിയൂർ ക്ഷേത്രത്തിന് സമീപം കീർത്തിപുരത്ത് എത്തിയപ്പോഴാണ് ഈ ആചാരം പുനരാരംഭിച്ചത്. പഴയകാലത്തെ ഒൻപത് ദിവസത്തെ വിപുലമായ പൂജകൾ ഇന്നത്തെ സാഹചര്യത്തിൽ അതേ പടി അനുവർത്തിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ വിധിപ്രകാരമുള്ള ചടങ്ങുകളിൽ മാറ്റം വരുത്താതെ ഒരു ദിവസത്തെ ലഘുവായ പൂജയായാണ് മാതൃപൂജ നടത്തിയത്.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ രചിച്ച അതിമനോഹരമായ ഒരു താരാട്ടുപാട്ടാണ് പിള്ളത്താലോലിപ്പ്. കേവലം ഒരു കുഞ്ഞിനെ ഉറക്കുന്ന പാട്ട് എന്നതിലുപരി ഒരു കുരുന്നിന്റെ മനസ്സിൽ നന്മയുടെയും ഈശ്വരചിന്തയുടെയും വിത്തുകൾ പാകുന്ന ഉദാത്തമായ ദർശനമാണ് ഈ കൃതി മുന്നോട്ടുവെക്കുന്നത്. ഹിന്ദുമണ്ഡലത്തിലെ വനിതാ വേദി അംഗങ്ങൾ താരാട്ടു പാട്ട് ആലപിച്ചു, ശേഷം അംഗങ്ങൾ തിരുവാതിര അവതരിപ്പിച്ചു. ഗുരുതിയോടെ ചടങ്ങുകൾ സമാപിച്ചു, ആചാര്യൻ ഡോ.കൃഷ്ണൻ ഉണ്ണി ചടങ്ങുകൾക്ക് നേതൃത്യം നൽകി






























