ഇന്ന് ലോക തൊഴിലാളി ദിനമായിട്ട് നാം ആഘോഷിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന ദിനമായാണ് മെയ് ദിനം കൊണ്ടാടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നുണ്ട്. തൊഴിലാളി ദിനം അല്ലെങ്കിൽ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലും കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.
1886ല്‍ അമേരിക്കയിലാണ് മെയ് ദിനത്തിന്റെ ഉല്‍ഭവമെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. 8 മണിക്കൂര്‍ ജോലി, 8 മണിക്കൂല്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം എന്ന ആവശ്യമുയര്‍ത്തി ഒരുപറ്റം തൊഴിലാളികള്‍ ചിക്കോഗോയിലെ ഹെയ് മാര്‍ക്കറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ രക്തസാക്ഷികളാവുകയും ചെയ്ത സംഭവത്തിന്റെ ഒാര്‍മപുതുക്കലാണ് തൊഴിലാളി ദിനാചരണം. കഠിനാധ്വാനത്തെ പ്രകീര്‍ത്തിക്കുക, അവകാശങ്ങളെപ്പറ്റി ബോധ്യമുള്ളവരാക്കുക, ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് മെയ് ദിനത്തിന്റെ സന്ദേശം. ഇന്ത്യയില്‍ 1923ല്‍ അന്നത്തെ മദ്രാസില്‍ ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആദ്യമായി മെയ്ദിനാഘോഷം സംഘടിപ്പിച്ചത്. തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള പല പ്രധാന നിയമങ്ങളും നിലവില്‍ വന്ന ദിനംകൂടിയാണിത്. കേരളത്തില്‍ 2018 മെയ് ഒന്നിനാണ് നോക്കുകൂലിനിര്‍ത്തലാക്കിയത് എന്നത് ഇത്തരുണത്തില്‍ ഒാര്‍ക്കേണ്ടതുതന്നെ. മെയ്പോള്‍ നൃത്തം, പങ്കാളികളൊന്നിച്ച് വൈക്കോല്‍ കൂമ്പാരത്തില്‍ കിടന്നുരുളുക,മെയ്ദിന ബാസ്കറ്റ് കൈമാറുക തുടങ്ങി രസകരമായ ആഘോഷക്കാഴ്ചകളും പല രാജ്യങ്ങളിലും പതിവുണ്ട്. ഇറ്റലിക്കാര്‍ ഹാപ്പി ഡേ ആയാണ് മെയ്ദിനം കൊണ്ടാടുന്നത്.