തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവരോട് അമിത പാർക്കിങ് ഫീസ് ഈടാക്കിയ വ്യക്തിയെ നേരിട്ടെത്തി തടഞ്ഞ് തുക തിരികെ നൽകിച്ച് മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ പരിധിയിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് ശേഷം കൊള്ള ലാഭം കൊയ്യുകയായിരുന്നു ഇയാൾ. മറ്റിടങ്ങളിൽ നിന്നും പൊങ്കാലയ്ക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വലിയ പുരയിടത്തിൽ നഗരസഭയുടെ അനുമതി പോലും വാങ്ങാതെയുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. ഒരു ഓൾട്ടോ കാർ പാർക്ക് ചെയ്യാൻ 400 രൂപയാണ് ഈടാക്കിയത്. വലിയ തുകയാണ് ടാക്‌സി കാറുകൾക്ക് പോലും ഈടാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ മേയർ വി.വി രാജേഷിനെ ഇക്കാര്യം അറിയിച്ചു. തുടർന്ന് മേയർ നേരിട്ട് സ്ഥലത്ത് എത്തുകയായിരുന്നു. ‘ഒരു ഓൾട്ടോ കാറിന് 400 രൂപയോ, തോന്ന്യാസം കാണിക്കരുത്,
ലൈസൻസില്ലാതെയാണ് നിങ്ങൾ ഇത് നടത്തുന്നത്, ഇത് ശരിയായ നടപടിയല്ല, ഒരു കാറിന് ഇത്രയും ഫീസ് ക്രൂരതയാണ്’ വിവി രാജേഷ് പറഞ്ഞു. എന്നാൽ 3 ദിവസം കണക്കാക്കിയാണ് പണം വാങ്ങിയതെന്നായിരുന്നു ഇയാളുടെ ന്യായീകരണം.ഇതോടെ പിഴയീടാക്കാൻ മേയർ തീരുമാനിച്ചു. പിഴ എഴുതാനായി തുടങ്ങിയതോടെ പരാതിക്കാർ ഇടപെട്ട് നടപടി വേണ്ടെന്നും പണം തിരികെ നൽകിയാൽ മതിയെന്നും ആവശ്യപ്പെട്ടതോടെയാണ് ഇയാൾ തടിയൂരിയത്. ഇത്തരം കൊള്ള ശ്രദ്ധയിൽപ്പെട്ടാൽ ഇനിയും കോർപ്പറേഷനെ വിവരം അറിയിക്കണമെന്ന് പറഞ്ഞാണ് മേയർ മടങ്ങിയത്. മേയറുടെ ഇടപെടൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും എത്തുന്നുണ്ട്.





























