പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും ഇത് കയ്യോടെ പിടിച്ചപ്പോൾ നുണകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ് അദ്ദേഹമെന്നും എംബി രാജേഷ്. എംവി ഗോവിന്ദൻ്റെ കാലത്താണ് എല്ലാത്തിനും തുടക്കം കുറിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പ് കാരണം എൽഡിഎഫ് നികുതിയിളവ് പ്രഖ്യാപിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ഭരിച്ച സമയത്ത് നികുതിയിളവിന് മദ്യകമ്പനി അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ മൂന്നുവർഷവും അഞ്ചുമാസവും എൽഡിഎഫ് മദ്യകമ്പനിയുടെ ഫയൽ അനക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഡി സതീശൻ സർക്കാർ വന്നപോഴാണ് മദ്യ കമ്പനിയുടെ ഫയൽ ഉയർന്നെഴുന്നേറ്റതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ 813 ബിയർ ആൻഡ് വൈൻ പാർലരുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നുവെന്നും ഉമ്മൻചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കിൽ വീണ്ടും ബാറുകൾ അടച്ചു പൂട്ടട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതിനു വിഡി സതീശൻ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.ഇന്ത്യൻ നിർമിത വിദേശമദ്യം ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് ബാറുകൾ എല്ലാം പൂട്ടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്തവനയും തെറ്റാണെന്നും ബാർ കോഴ ആരോപണം വന്നപ്പോൾ ലൈസൻസ് റദ്ദാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാർ തുടക്കകാലത്ത് നിരവധി ബാറുകൾക്ക് അനുമതി നൽകുകയും ബാർ കോഴ ആരോപണം വന്നപ്പോൾ ലൈസൻസ് റദ്ദാക്കി, ബിയർ വൈൻ ലൈസൻസ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. 813 ബിയർ വൈൻ പാർലറുകൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് പ്രവർത്തിച്ചിരുന്നുവെന്നും 306 ബെവ്കോ മദ്യ വിൽപനശാലയും പ്രവർത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സുധീരനെ തോൽപ്പിക്കാൻ ഉമ്മൻചാണ്ടി ബാർ ലൈസൻസ് റദ്ദാക്കിയെന്ന് മാത്രം. എൽഡിഎഫ് ക്ലാസിഫിക്കേഷൻ അനുസരിച്ച് ലൈസൻസ് നൽകിയെന്ന് മാത്രം. 896 ബാർ ഹോട്ടലാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി കോൺഗ്രസ് സൈബർ പോരാളികളുടെ നിലവാരത്തിൽ തരം താഴരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മദ്യം ഒഴുക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ കാലത്താണെന്നും മുഖ്യമന്ത്രി വസ്തുതകളുടെ പിൻബലമില്ലാതെ അവാസ്തവം പടച്ചുവിടുന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് എന്നും മദ്യം കറവ പശുവാണ് ഇത്തവണ ആ നീക്കം പൊളിഞ്ഞെന്നും അദ്ദേഹം പരിഹസിച്ചു. അതിൻ്റെ അരിശം തീർക്കുകയാണിപ്പോളെന്നും അദ്ദേഹം പറഞ്ഞു.






























