ന്യൂസിലൻഡ് : ന്യൂസിലാൻഡിൽ എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉള്ളവർക്ക് ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് എം.ഡി.എം.എ നിർദ്ദേശിക്കുന്നതിനാണ് രണ്ട് സൈക്യാട്രിസ്റ്റുകൾക്ക് വെള്ളിയാഴ്ച അനുമതി ലഭിച്ചത്. ഇതോടെ പി.ടി.എസ്.ഡി ചികിത്സയ്ക്കായി എം.ഡി.എം.എ. തെറാപ്പി ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ന്യൂസിലൻഡ്. ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി ബോഡിയായ മെഡ്സേഫ് ആണ് ഇതിനുള്ള അംഗീകാരം നൽകിയത്. 2023-ൽ ഓസ്ട്രേലിയയാണ് ലോകത്താദ്യമായി എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി നൽകിയത്. ജീവിതങ്ങൾ ഇല്ലാതാക്കുകയും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് പി.ടി.എസ്.ഡി. എന്ന് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡേവിഡ് സീമൂർ പറഞ്ഞു.
പി.ടി.എസ്.ഡി.യെ ചികിത്സിക്കുന്നതിൽ എം.ഡി.എം.എ വളരെ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോകുന്നവർക്ക് മാജിക് മഷ്റൂം ഉപയോഗിക്കാനുള്ള അനുമതിയെയും പിന്തുണച്ചിട്ടുള്ളയാളാണ് അദ്ദേഹം. നൂതനമായ ചികിത്സകളിലേക്കുള്ള പ്രവേശനം തുറന്നുനൽകാൻ ന്യൂസിലൻഡ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എം.ഡി.എം.എ-അസിസ്റ്റഡ് ചികിത്സ സൈക്കോതെറാപ്പിയുമായി സംയോജിപ്പിക്കുമെന്ന് ന്യൂസിലാൻഡിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗികൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ മരുന്നുകൾ നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു നിയന്ത്രിത ക്ലിനിക്കൽ ക്രമീകരണത്തിൽ അംഗീകൃത സൈക്യാട്രിസ്റ്റിന്റെ പരിചരണത്തിലാണ് ചികിത്സ നടക്കുക.
ഇത് സമഗ്രമായ ഒരു ചികിത്സാ പദ്ധതിയുടെ ഭാഗമാണെന്നും ചികിത്സയുടെ ഭാഗമാകുന്ന രോഗികൾക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എം.ഡി.എം.എ ചികിത്സയിൽ ഉപയോഗിക്കാൻ നിയമവിധേയമാക്കുന്നതിനെ ഫെഡറൽ ഡ്രഗ് അഡ്മിനിസ്ട്രേഷൻ 2024-ൽ തള്ളിക്കളഞ്ഞതിനെത്തുടർന്ന് അമേരിക്കയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നു വരികയാണ്. ഇത് സുരക്ഷിതമോ ഫലപ്രദമോ ആണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്നാണ് ഫെഡറൽ ഡ്രഗ് അഡ‍്മിനിസ്ട്രേഷന്റെ വാദം.
































