ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ അവധിയില്‍ പോകാന്‍ ഡോ.തങ്കു തോമസ് കോശിക്ക് നിര്‍ദേശം നല്‍കി. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം. അമ്മയും കുഞ്ഞും മരിച്ചത് ചികിൽസാ പിഴവ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ.
ആലപ്പുഴ കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുഞ്ഞുമാണ് മരിച്ചത്. വിവരം മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അന്വഷണം പ്രഖ്യാപിച്ചത്. ശനിയാഴ്ചയാണ് അപർണയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പ്രസവത്തെത്തുടർന്ന് ഇന്നലെ വൈകിട്ട് കുഞ്ഞും ഇന്നു പുലർച്ചെ അമ്മയും മരിച്ചു. ചികിൽസ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
മരണത്തെത്തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉണ്ടായി. എഡിഎമ്മിന്റെ നേത്യത്വത്തിൽ ആശുപത്രി അധിക്യതരും പോലീസും ബന്ധുക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താൻ ഡോക്ടർമാരുടെ നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ പ്രതിഷേധം ശക്തമാണ്.
കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ബിജെപി പ്രവർത്തകരും മാർച്ച് നടത്തി. ചികിൽസാ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായത് എന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് രണ്ടു കേസ് റജിസ്റ്റർ ചെയ്തു. ആരോഗ്യ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. സബ് കലക്ടർ സൂരജ് ഷാജി, എഡിഎം സന്തോഷ് കുമാർ, ആലപ്പുഴ ഡിവൈഎസ്പി എൻ. ആർ ജയരാജ് എന്നിവരടക്കമുള്ളവർ ആശുപത്രിയിലെത്തിയിരുന്നു. വൻ പോലീസ് സന്നാഹവും ആശുപത്രിയിലുണ്ട്.































