ദില്ലി : കൊവിഡ് വാക്സിൻ കരുതൽ ഡോസ് വിതരണം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അവലോകന യോഗം ഇന്ന്. വാക്സിനേഷനായി ഒരുക്കിയ സജ്ജീകരണങ്ങൾ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ വിശദീകരിക്കും. സംസ്ഥാനങ്ങളിലെ നിലവിലെ കൊവിഡ് സാഹചര്യവും വിലയിരുത്തും.
രാജ്യത്ത് 18 വയസ് പൂർത്തിയായ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് പണം നല്‍കി കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസുകഴിഞ്ഞവര്‍ എന്നിവര്‍ക്കു മാത്രമാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി ലഭിക്കുന്നത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ വലിയൊരു വിഭാഗത്തിനും പണം നല്‍കി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടി വരും.
സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, അറുപതു വയസുകഴിഞ്ഞവര്‍ എന്നിവര്‍ക്കായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റര്‍ ഡോസ് വിതരണങ്ങള്‍ തുടരുകയും അതിന്റെ വേഗംകൂട്ടുകയും ചെയ്യുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.






























