തിരുവനന്തപുര : സെക്രട്ടറയേറ്റിന്റെ മതില്‍ ചാടിക്കടന്ന മാനസിക രോഗിയെ ആശുപത്രിയിലാക്കി പോലീസ്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പകല്‍ സമയത്ത് ഒരു ഈച്ചപോലും കടക്കാത്ത കനത്ത സുരക്ഷയെങ്കില്‍ രാത്രി അത് പേരിന് പോലുമില്ല. പുലര്‍ച്ച മൂന്ന് മണിക്ക് ഒരാള്‍ സെക്രട്ടറിയേറ്റിലേക്ക് ചാടിക്കടന്നിട്ട് ഗേറ്റിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ചുമതലയുള്ള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സുകാര്‍ (എസ്‌ഐഎസ്‌എഫ്) അറിഞ്ഞില്ല.
മൂത്രമൊഴിക്കാനായി ഇറങ്ങിയ സെക്യൂരിറ്റി ജീവനക്കാരാണ് ദര്‍ബാര്‍ ഹാളിന് മുന്നില്‍ നിന്ന് കറങ്ങിയ ആളെ പിന്നാലെ എത്തി പിടിച്ചത്. ഉടന്‍ മറ്റുള്ളവരും ഓടി എത്തി. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിനായിരുന്നു സംഭവം. വേലുത്തമ്പിദളവയുടെ പ്രതിമയ്ക്ക് സമീപത്തുകൂടെയാണ് ഇയാള്‍ ചാടികടന്നതെന്ന് സിസിടിവി ദൃങ്ങളില്‍ നിന്ന് സുരക്ഷാ വിഭാഗം കണ്ടെത്തി. പാന്റും ഷര്‍ട്ടുമായിരുന്നു പിടിയിലായ ആളുടെ വേഷം. ഇയാളെ കന്റോണ്‍മെന്റ് പോലീസ് എത്തിച്ചതോടെയാണ് മാനസികരോഗിയാണെന്ന് മനസിലായത്. തുടര്‍ന്ന് കേസോ മറ്റ് നടപടികളോ സ്വീകരിച്ചില്ല. വര്‍ക്കല സ്വദേശിയായ രാജു എന്ന ആളാണ് പിടിയിലായത്. ഇയാളെ ഊളന്‍പാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോലീസ് എത്തിക്കുകയും വാര്‍ഡ് 26ല്‍ പ്രവേശിക്കുകയും ചെയ്തു.
സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ചയായണെന്നും പിടിലായ വ്യക്തി മാനസികരോഗിയാണെന്നതുകൊണ്ട് സംഭവത്തിന്റെ ഗൗരവം കുറയില്ലെന്നും മനസിലായതോടെ സുരക്ഷാ വിഭാഗം ജീവനക്കാര്‍ ഇരുചെവി അറിയാതെ സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. സെക്രട്ടറിയേറ്റു പോലെ രാത്രിയും പകലും പഴുതടച്ച സുരക്ഷയൊരുക്കേണ്ട സ്ഥലത്ത് ഇരുട്ടുവീണാല്‍ ഏത് മാനസിരോഗിക്കും ചാടിയിറാമെന്ന സ്ഥിതി അത്യന്തം ഗൗരവകരമാണ്. വിമുക്തഭടന്മാരെയാണ് സെക്രട്ടറിയേറ്റില്‍ സെക്യൂരിറ്റിയായി നിയമിക്കുന്നത്.
ഇവര്‍ക്കായിരുന്നു കാലങ്ങളായി ഗേറ്റുകളുടെ ഉള്‍പ്പെടെ സമ്പൂര്‍ണ സുരക്ഷാ ചുമതല. എന്നാല്‍ അടുത്തിടെ അത് പോലീസിന്റെ ഒരു വിഭാഗമായ എസ്.ഐ.എസ്.എഫിനെ ഏല്‍പ്പിക്കുകയായിരുന്നു. ആയുധധാരികളായ ഇവര്‍ക്കാണ് ഇപ്പോള്‍ ഗേറ്റുകളുയും ചുറ്റുമതിലിന്റെ പരിസരത്തെയും സുരക്ഷാ ചുമതല. ഓരോ കെട്ടിടങ്ങളുടെയും അതിനുള്ളിലെ ബ്ലോക്കുകിലെയും സുരക്ഷയാണ് ഇപ്പോള്‍ സെക്യൂരിറ്റിക്കാര്‍ക്കുള്ളത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2020 ഓഗസ്റ്റ് 25ന് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായതിന് ശേഷമാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. തീപിടിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനുള്ളിലെത്തി.
സുരക്ഷാ ചുമതലയുണ്ടായിരുന്ന സെക്യൂരിറ്റിക്കാര്‍ സുരേന്ദ്രന് അകത്തേക്ക് കടക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്നും ഇത് സുരക്ഷാ പാളിച്ചയാണെന്നും സര്‍ക്കാര്‍ വിലയിരുത്തി. സംഭവം അറിഞ്ഞ് സമീപത്തെ ബ്ലോക്കിലുള്ള ചീഫ് സെക്രട്ടറി എത്തുന്നതിന് മുന്‍പേ പുറത്തുനിന്ന് കെ.സുരേന്ദ്രനും പരിവാരങ്ങളും എത്തിയത്. സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നവംബര്‍ ഒന്നു മുതല്‍ സെക്രട്ടറിയേറ്റിന്റെ ഗേറ്റുകളുടെ സുരക്ഷയ്ക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കേണ്ടതില്ലെന്നും അതിനായി എസ്‌ഐഎസ്‌എഫുകാര്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചത്.
ആദ്യ ഘട്ടത്തില്‍ 27 സേനാംഗങ്ങളാണ് എത്തിയത്. ആകെ 81 പേരടങ്ങുന്ന സായുധ പോലിസ് സംഘത്തില്‍ 9 പേര്‍ വനിതകളാണ്. വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റിലെത്തുന്നവരെ പ്രത്യേക ഗേറ്റിലൂടെ പ്രവേശിപ്പിക്കണമെന്നും ഇങ്ങനെ എത്തുന്നവരെ സുരക്ഷാ ജീവനക്കാര്‍ അനുഗമിക്കണമെന്നും അന്ന് തീരുമാനിച്ചിരുന്നു. പ്രവേശനത്തിനായി പാസ്, സ്‌കാനര്‍, എന്നിവയും പഴുതടച്ച സുരക്ഷയ്ക്കായി സിസിടിവി, ലൈറ്റുകള്‍, ആധുനിക സംവിധാനങ്ങളും എന്നിവയും നിലവില്‍ വന്നു. അനധികൃതമായി ആര്‍ക്കും പ്രവേശനമുണ്ടാകില്ലെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയോ തീവ്രവാദ ആക്രമണമോ ഉണ്ടായാല്‍ പോലും തടയാനുതകുന്ന തരത്തിലാണ് ഇവ സജ്ജമാക്കിയതും. പരിഷ്‌കരണങ്ങളുടെ ഭാഗമായി പ്രധാന ഗേറ്റായ കന്റോണ്‍മെന്റ് ഗേറ്റ് 27 ലക്ഷത്തിലധികം രൂപ ചെലവിട്ട് പുതുക്കിസ്ഥാപിക്കുകയും ചെയ്തിരുന്നു