തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട മെന്റർ അധ്യാപകരെ യു.ഡി.എഫ് സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നല്‍കുന്നതിനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മെന്റര്‍ അധ്യാപകരെ നിയമിച്ചത്. പിരിച്ചുവിട്ട മെന്റര്‍ അധ്യാപകര്‍ പ്രക്ഷോഭ രംഗത്താണ്. ഇവരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഗോത്രബന്ധു പദ്ധതി പ്രകാരം പ്രതിമാസം 21,900 രൂപ വേതനത്തില്‍ ഒന്ന് മുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നവരാണിവര്‍. ടിടിസി, ബിഎഡ് യോഗ്യതയുള്ള ഗോത്രവിഭാഗത്തിൽപ്പെട്ട യുവാക്കളെയാണ് ഈ ചുമതലയില്‍ നിയോഗിച്ചത്. നിലവിലുള്ള അധ്യാപകരെ ഈ അധ്യയന വര്‍ഷം ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍മാരുടെ ഉത്തരവ്. സ്‌കൂള്‍ തുറന്നപ്പോള്‍ ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനായില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
ഒമ്പത് വര്‍ഷമായി ജോലി ചെയ്യുന്ന 241 മെന്റര്‍ അധ്യാപകര്‍ക്ക് വയനാട്ടിലും പാലക്കാട് അമ്പത് പേര്‍ക്കും മലപ്പുറത്ത് 17 പേര്‍ക്കും ജോലി നഷ്ടമായി. ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനം ഇതോടെ താളംതെറ്റും. 2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും വിപ്ലവകരമായ നടപടിയായിരുന്നു ആദിവാസി മെന്റര്‍ അധ്യാപക നിയമനം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരമൊരു സംരക്ഷണ പദ്ധതി. പട്ടികവര്‍ഗ വകുപ്പു വഴിയാണ് പദ്ധതി നടപ്പാക്കിയത്. ആദിവാസി വിദ്യര്‍ത്ഥികളുമായി അവരുടെ ഭാഷയില്‍ ആശയ വിനിമയം നടത്തി പഠിപ്പിക്കാന്‍ ഇതുവഴി സാധിച്ചു.
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാനും ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് ജോലി ലഭ്യമാകുന്ന സാഹചര്യവുമുണ്ടായി. ഒരേ സമയം ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും ജോലി നല്‍കി ഗോത്ര കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ത്തുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഏറ്റവും പിന്നാക്കമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തില്‍പ്പെട്ടവരാണ് അധ്യാപകരില്‍ ഭൂരിഭാഗവും. ഏപ്രില്‍, മെയ് മാസങ്ങളിലും ഇവര്‍ വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഉന്നതികളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ ചേര്‍ക്കാനും മറ്റുമുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടി വ്യാപൃതരായിരുന്നവര്‍ക്കാണ് ജോലി നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






























