കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്കയച്ച റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വായ്പയെടുക്കാൻ ഈടുനൽകിയ ഭൂമിയുടെ വിലയിൽ ഒരുവർഷത്തിനിടെ 15 ഇരട്ടിയിലധികം വർധന കാണിച്ചതായി ജി.എസ്.ടി.യുടെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കണ്ടെത്തി. 2025-ൽ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് ആർ.ബി.സി. 210 കോടി രൂപ വാങ്ങിയതായാണ് എസ്.ഐ.ടി.യുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. ഇതിൽ ഒരു കമ്പനിക്ക് ഈടായി നൽകിയ ഭൂമിയുടെ മൂല്യത്തിലാണീ കുതിച്ചുചാട്ടം. 2024-ൽ 9.94 കോടി രൂപയായിരുന്ന മൂല്യം 2025-ൽ 154 കോടി രൂപയായാണ് ഉയർന്നത്.
ഒരു കമ്പനിയിൽനിന്ന് 135 കോടി രൂപയും രണ്ടാമത്തെ കമ്പനിയിൽനിന്ന് 75 കോടി രൂപയുമാണ് വാങ്ങിയത്. ആദ്യ കമ്പനിക്ക് ഈടായിനൽകിയത് പ്രോമിസറി നോട്ടും ചെക്കും മാത്രം. രണ്ടാമത്തെ കമ്പനിക്കാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും എമരാജ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും വസ്തു ഈടായി നൽകിയത്. 2024-ലും 2025-ലും ഈ വസ്തുവിന്റെ മൂല്യം രേഖപ്പെടുത്തിയത് വെവ്വേറെ വിശദീകരിച്ച് നൽകിയിട്ടുണ്ട് എസ്.ഐ.ടി.യുടെ റിപ്പോർട്ടിൽ. എറണാകുളം ഇടപ്പള്ളി നോർത്തിലെ രണ്ടും ഇടപ്പള്ളി സൗത്തിലെ ഒന്നുമുൾപ്പെടെ മൂന്ന് വസ്തുവാണ് ഈടായി നൽകിയത്. 2024-ൽ ഇവ രജിസ്റ്റർ ചെയ്യുമ്പോൾ 9.94 കോടി രൂപയാണ് ആകെ മൂല്യമായി കാണിച്ചിരിക്കുന്നത്. 79,58,400 രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് മൂന്ന് വസ്തുവിനുമായി അടച്ചത്.
ഒരുവർഷം കഴിഞ്ഞാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തോട് വായ്പ ചോദിച്ച് ഇതേ വസ്തു ഈടുനൽകുന്നത്. അതിൽ 154,38,16,420 രൂപയാണ് ഈ വസ്തുകൾക്ക് വിലയിട്ടിരിക്കുന്നത്. ഒറ്റവർഷത്തിൽ 15 മടങ്ങ് വർധന ആശ്ചര്യപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയ എസ്.ഐ.ടി. ഇക്കാര്യത്തിൽ വിശദപരിശോധന വേണമെന്നും ആവശ്യപ്പെട്ടു. ഈ വസ്തുവിന്റെ ഈടിന്മേലാണ് രണ്ടാമത്തെ കമ്പനിയിൽനിന്ന് 75 കോടി രൂപ വായ്പയെടുത്തത്.
































