സിയാറ്റിൽ : തിരഞ്ഞെടുപ്പുപ്രചാരണ പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് ഫെയ്സ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയ്ക്ക് വാഷിങ്ടണിലെ കോടതി 206 കോടി രൂപ പിഴവിധിച്ചു. ഈ കുറ്റത്തിന് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷയാണിത്. രാഷ്ട്രീയപരസ്യങ്ങൾ പ്രചരിപ്പിക്കുന്നവർ അത് ആർക്കുവേണ്ടി ചെയ്യുന്നു, ആരെ ലക്ഷ്യംവെച്ചാണ് പരസ്യം പുറത്തിറക്കുന്നത്.
ഇതിനായി എത്ര തുക വാങ്ങി തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് അമേരിക്കയിൽ നിയമമുണ്ട്. പത്രങ്ങളും ടി.വി. ചാനലുകളുമെല്ലാം ഇതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്നാണ് മെറ്റയുടെ നിലപാട്. ഇക്കാരണത്താൽ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരസ്യത്തിന്‍റെ വിവരങ്ങൾ വെളിപ്പെടുത്താൻ മെറ്റ തയ്യാറായില്ല. പിഴശിക്ഷ കിട്ടിയതിനെപ്പറ്റി പ്രതികരിക്കാൻ മെറ്റ തയ്യാറായില്ല.





























