ചെന്നൈ: തങ്ങളുടെ ‘വേല്‍ യാത്ര’യുടെ പ്രചാരണത്തിന്റെ ഭാഗമായി എ.ഐ.എ.ഡി.എം.കെ സ്ഥാപകനും നടനുമായ എം ജി രാമചന്ദ്രന്റെ (എംജിആര്‍) ഫോട്ടോ ഉപയോഗിച്ച് ബിജെപി. എന്നാല്‍ തങ്ങളുടെ നേതാവിന്റെ ഫോട്ടോ ഉപയോഗിച്ചതിന്റെ പേരില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സഖ്യകക്ഷി കൂടിയായ എ.ഐ.എ.ഡി.എം.കെ. “അവര്‍ക്ക് സ്വന്തമായി ഒരു നേതാവില്ല,” മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ മന്ത്രി ഡി ജയകുമാര്‍ ചോദിച്ചു, “എംജിആറിന്റെ പ്രതിച്ഛായ ഉപയോഗിക്കാനുള്ള ധാര്‍മ്മിക അവകാശം മറ്റൊരു പാര്‍ട്ടിക്കും ഇല്ല.”
കഴിഞ്ഞയാഴ്ച സംസ്ഥാന ബിജെപി യൂണിറ്റിന്റെ സാംസ്കാരിക വിഭാഗം പുറത്തിറക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് വീഡിയോയില്‍ എംജിആറിന്റെ ഒരു ഫോട്ടോ ഉപയോഗിച്ചിരുന്നു. നരേന്ദ്ര മോദി എംജിആറിന്റെ സന്ദേശ വാഹകനാണ് എന്ന തരത്തിലായിരുന്നു പാട്ടിലെ വരികള്‍.
മുരുകനെ ആഘോഷിക്കുന്ന “വേല്‍ യാത്ര” സംസ്ഥാനത്ത് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമമായിട്ടാണ് കാണപ്പെടുന്നത്, പ്രത്യേകിച്ച് പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള മുരുക ഭക്തര്‍ക്കിടയില്‍. നവംബര്‍ ആറ് മുതല്‍ സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് സംസ്ഥാന ബിജെപി മേധാവി എല്‍ മുരുകന്‍ നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി ബിജെപി പ്രസിഡന്റ് ജെ പി നദ്ദ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“അവര്‍ക്ക് സ്വന്തമായി ഒരു നേതാവില്ലേ? എന്തുകൊണ്ടാണ് അവര്‍ ഞങ്ങളുടെ നേതാവിന്റെ ചിത്രം ഉപയോഗിക്കുന്നത്? പാര്‍ട്ടി സ്ഥാപിച്ചതും സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെയുടെ വിജയത്തിന്റെ കാരണക്കാരനുമായ ഞങ്ങളുടെ നേതാവാണ് എം.ജി.ആര്‍. അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉപയോഗിക്കാനുള്ള ധാര്‍മ്മിക അവകാശം മറ്റൊരു പാര്‍ട്ടിക്കും ഇല്ല,” ജയകുമാര്‍ പറഞ്ഞു.
സംസ്ഥാന ബിജെപി മേധാവി എല്‍ മുരുകനെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ലഭ്യമായില്ല. എന്നാല്‍, എംജിആറിന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മോദി എംജിആറിന്റെ പാത പിന്തുടരുന്നുവെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എംജിആറിന്റെ ഫോട്ടോ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു, ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒതുക്കാന്‍ കഴിയാത്ത ജീവിതമായിരുന്നു എംജിആറിന്റേതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വേല്‍ യാത്രയിലൂടെ സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി ദലിത് പാര്‍ട്ടി വി.സി.കെ നേതാവ് തോല്‍ തിരുമാവലവനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു.