റാന്നി: ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ഇട്ടിയപ്പാറ കോളേജ് റോഡിൽ ആയിരുന്നു സംഭവം. അമിതവേഗതയിൽ വന്ന വാഹനം അന്യസംസ്ഥാന തൊഴിലാളികളെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് നിർത്താതെ പോയത്. ജോലി കഴിഞ്ഞു കടയിൽ നിന്നും അരിയും പച്ചക്കറിയും ഉൾപ്പടെയുള്ള ആഹാര സാധനങ്ങൾ വാങ്ങി തിരികെ താമസ സ്ഥലത്തേക്കു പോകുകയായിരുന്നു തൊഴിലാളികൾ.
ഇടിയുടെ ആഘാതത്തിൽ രണ്ടു പേര്‍ക്ക് സാരമായ പരുക്കുകളേറ്റു. ഇടിയേറ്റു വീണു റോഡില്‍ ചിതറിയ ആഹാരസാധനങ്ങൾ ഉപേക്ഷിച്ചു ഇവര്‍ മടങ്ങി. അരി ഉൾപ്പെടെയുള്ള സാധനങ്ങൾ നിലത്തു പോയെങ്കിലും ജീവൻ തിരിച്ചുകിട്ടിയല്ലോ എന്നാണ് അവർ ഓടിയെത്തിയ നാട്ടുകാരോട് പറഞ്ഞത്. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്തുവാന്‍ ശ്രമം തുടങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് റാന്നി പോലീസ് പറഞ്ഞു.





























