ചിറ്റൂര്: തത്തമംഗലം സ്വദേശി സുവീഷിനെ കൊലപ്പെടുത്തി യാക്കരപ്പുഴയില്‍ തള്ളിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റിൽ. കൊടുമ്പ് തിരുവാലത്തൂര്‍ സ്വദേശി വി ഋഷികേശ്(21), കാടാങ്കോട് സ്വദേശികളായ എസ് ഹക്കീം (22), ആര്‍ അജയ് (21), തിരുനെല്ലായി സ്വദേശി ടി മദന്‍കുമാര്‍ (24) എന്നിവരെയാണ് ചിറ്റൂര് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. സുവീഷ് കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്തതായി ചിറ്റൂര്‍ സിഐ ജെ മാത്യു അറിയിച്ചു. മൃതദേഹാവശിഷ്ടം സുവീഷിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഫോറന്സിക് പരിശോധനഫലം അടുത്ത ദിവസംവരും. കഴിഞ്ഞദിവസം അറസ്റ്റിലായ ഷമീറലിയെ ശനിയാഴ്ച രാവിലെയും ഋഷികേശ്, ഹക്കീം, അജയ്, മദന്‍കുമാര്‍ എന്നിവരെ വൈകീട്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റൊരു പ്രതി സൂരജിനെ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്‌ഐ എം മഹേഷ്കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് യാക്കരപ്പുഴയുടെ ചതുപ്പില്‍നിന്ന് യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ചിറ്റൂര്‍ ഡിവൈഎസ്പി സി സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ചതുപ്പില്‍ താഴ്ത്തിയത് ഹക്കീമും സൂരജും സുവീഷിനെ കൊലപ്പെടുത്തി പുഴയുടെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ്. പിടിയിലായപ്പോള്‍ മുഴുവന്‍ പ്രതികളും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളും പ്രതികള്‍ക്ക് സുവീഷിനോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആറ് പ്രതികള്‍ക്കും സുവീഷിനോട് വിവിധ കാരണങ്ങളാല്‍ വൈരാഗ്യമുണ്ടായിരുന്നു. ജൂലൈ 19ന് വൈകീട്ട് ഹക്കീമും ഷമീറുമാണ് സുവീഷിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്.
യാക്കരപ്പുഴയുടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ഇവര്‍ മര്‍ദിച്ചു. പിന്നീട് സംഘത്തിലെ ഓരോരുത്തരേയും വിളിച്ചു വരുത്തി. എല്ലാവരും ചേര്‍ന്ന് സുവീഷിനെ മര്‍ദിച്ച് അവശനാക്കി ഉപേക്ഷിച്ച് പോയി. പിറ്റേന്ന് പുലര്‍ച്ചെ ഹക്കിം സംഭവസ്ഥലത്ത് എത്തിയപ്പോള്‍ സുവീഷ് മരിച്ചുകിടക്കുന്നത് കണ്ടു. മൃതദേഹം ഒറ്റയ്ക്ക് മറവ് ചെയ്യാന്‍ ഹക്കീം ശ്രമിച്ചു. സാധിക്കാതെ വന്നതോടെ വീട്ടില്‍പോയി കയര്‍ എടുത്തുകൊണ്ടു വന്നു. തുടര്‍ന്ന് സൂരജിനെ വിളിച്ചുവരുത്തി. ഇരുവരുംചേര്‍ന്നാണ് കോണ്‍ഗ്രീറ്റിന്റെയും കരിങ്കല്ലിന്റെയും തൂണുകള്‍ ചേര്‍ത്തുകെട്ടി മൃതദേഹം ഒരാള്‍ താഴ്ചയുള്ള ചതുപ്പില്‍ മറവ് ചെയ്തത്.
ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുവീഷ് അടങ്ങുന്ന ഏഴംഗസംഘം കൂട്ടുകൂടുന്നത്. എല്ലാവരുടെയും പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഹരി ഉപയോഗം, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. വാടകയ്ക്ക് എടുത്ത കാറുമായി സംഘം വാല്‍പ്പാറയിലേക്ക് യാത്ര പോയപ്പോള്‍ അപകടമുണ്ടായി. കാറിന്റെ അറ്റകുറ്റപ്പണിക്ക് ഭീമമായ തുകയായി. ഇതിന് സുവീഷ് കാശ് നല്‍കിയില്ല. ഇതിനൊപ്പം പ്രതികളുടെ വിവിധ സാധനങ്ങള്‍ സുവീഷ് മോഷ്ടിച്ചതായി ഇവര് മൊഴി നല്കിയിട്ടുണ്ട്. ഇതെല്ലാം വൈരാഗ്യത്തിലേക്ക് നയിച്ചു.































