ന്യുഡല്‍ഹി : കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിനിടെ മരണമടഞ്ഞ കുടിയേറ്റ തൊഴിലാളികളുടെ വിവരശേഖരണമില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. അതുകൊണ്ടുതന്നെ അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും പരിഗണനയിലില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ലോക്‌സഭയില്‍ ഇന്നലെയാണ് തൊഴില്‍മന്ത്രാലയം ഇക്കാര്യം എഴുതി അറിയിച്ചത്.
അതേസമയം ഒരു കോടിയില്‍ ഏറെ കുടിയേറ്റ തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം സമ്മതിക്കുന്നു. സ്വദേശങ്ങളിലക്ക് പലായനം ചെയ്തവരുടെ കണക്ക് ഉണ്ടോ, അവരില്‍ എത്ര പേര്‍ക്ക് മാര്‍ഗമധ്യേ ജീവന്‍ നഷ്ടമായി, നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നതായിരുന്നു തൊഴില്‍ മന്ത്രാലയത്തോട് ഉന്നയിച്ച ചോദ്യങ്ങള്‍. അത്തരം ഡേറ്റകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നോ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്നോ ഒരു കണക്കും മോഡി സര്‍ക്കാരിന്റെ പക്കലില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇതൊന്നും സര്‍ക്കാരിനെ ബാധിച്ചില്ലെന്നത്
ദുഃഖകരമാണ്. ലോകരാജ്യങ്ങള്‍ക്ക് അവരുടെ മരണങ്ങളില്‍ കണക്കുണ്ട്. എന്നാല്‍ മോഡി സര്‍ക്കാരിന് അത്തരമൊരു വിവരവുമില്ല. രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ‘ഹൃദയകാഠിന്യം’ എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇതേ കുറിച്ച് പ്രതികരിച്ചത്. ട്രെയിനുകളിലും ഉന്തുവണ്ടികളിലും കാല്‍നടയായും ദൂരെനാടുകളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്രത്തിന് ഒരു പരിഗണനയുമില്ലെന്നും ഐസക്ക് ട്വീറ്റ് ചെയ്തു.