ഡല്‍ഹി : ഡല്‍ഹിയിലെ കശ്മീർ ഗേറ്റില്‍ തങ്ങള്‍ താമസിക്കുന്ന അഭയകേന്ദ്രത്തിന് തീയിട്ട് അന്യസംസ്ഥാന തൊഴിലാളികള്‍. കഴിഞ്ഞ ദിസം അഭയകേന്ദ്രത്തിലെ താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഭക്ഷണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് തീവെപ്പിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. 200-250 ആളുകൾ താമസിക്കുന്ന സ്ഥലമാണ് കത്തി നശിച്ചത്.
വൈകിട്ട് ആറ് മണിയോടെയാണ് അഭയകേന്ദ്രത്തില്‍ തീ പിടിച്ചത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് എഞ്ചിനെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. കഴിഞ്ഞ ദിവസമുണ്ടായ വാക്കേറ്റത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ നാല് തൊഴിലാളികള്‍ യമുന നദിയില്‍ ചാടി. ഇവരില്‍ ഒരാള്‍ മുങ്ങി മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്ത് വന്നു. പ്രതിഷേധത്തിനിടെ അക്രമാസക്തരായ തൊഴിലാളികള്‍ പോലീസിന് നേരെ കല്ലെറിയുകയും പിന്നീട് അഭയകേന്ദ്രത്തിന് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.