കൊച്ചി: ആരോഗ്യഗകരവും പോഷകസമൃദ്ധവുമായ വൈവിധ്യമായ ചെറുധാന്യ-മീൻ വിഭവങ്ങൾ പരിചയപ്പെടുത്തിയ മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേള സമാപിച്ചു. എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സിഎംഎഫ്ആർഐയിൽ നടന്ന മേളയിൽ ചെറുധാന്യങ്ങൾക്കൊപ്പം മത്സ്യ-ചമ്മീൻ-കക്ക-ഞണ്ടിനങ്ങളും ചേർത്ത രുചിക്കൂട്ടുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. സമീകൃത ആഹാരമായി ഇവ ഉപയോഗിക്കുന്നതിനുള്ള പാചകവിദ്യകളും മേളയിൽ പരിചയപ്പെടുത്തി.
മൂത്തകുന്നം വനിതാകർഷക സംഘം കൃഷിചെയത് വിളവെടുത്ത കായൽ മുരിങ്ങ (ഓയിസ്റ്റർ) ജീവനോടെ കഴിക്കാനും മേളയിൽ അവസരമുണ്ടായിരുന്നു. ശാസ്ത്രീയമായി ശുദ്ധീകരണം നടത്തിയാണ് മുരിങ്ങ മേളയിലെത്തിച്ചത്.പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്ന ഔഷധഗുണമേൻമയ്ക്ക് പേര് കേട്ട ഭക്ഷ്യവിഭവമാണ് കായൽ മുരിങ്ങ. ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് ഈ വിഭവം. ഭക്ഷ്യമേളക്ക് പുറമെ ചെറുധാന്യ കർഷകർ, കർഷക ഉൽപാദന കമ്പനികൾ, മത്സ്യസംസ്‌കരണ രംഗത്തുള്ളവർ, സംരംഭകർ തുടങ്ങിയവർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണി കണ്ടെത്താനും മില്ലറ്റും മീനും മേള പ്രയോജനം ചെയ്തു.
ഭക്ഷ്യസംരഭകർക്ക് പുത്തൻ ആശയങ്ങൾ പകർന്ന് നൽകിയ സംരംഭകത്വ സംഗമത്തിൽ ഫുഡ് ടെക്നോളജി, ഭക്ഷ്യസംസ്‌കരണം, മൂല്യവർധിത ഉൽപാദനം, പായ്ക്കിങ്, വിപണനം തുടങ്ങി വിവിധ മേഖലകളിലെ സാധ്യതകൾ പരിചയപ്പെടുത്തി. വിവിധ ഗവേഷണ സ്ഥാപനങ്ങൾ നൽകുന്ന ഇൻകുബേഷൻ സൗകര്യങ്ങളും സാമ്പത്തിക സഹായങ്ങളും സംഗമത്തിൽ ശാസ്ത്രജ്ഞർ വിശദീകരിച്ചു. അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിനുശേഷവും ഇവയുടെ ഉപഭോഗം പ്രോത്സാസാഹിപ്പിക്കുന്നതിനായുള്ള മാർഗങ്ങൾ മേളുയുടെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ വിഷയമായി.





























