പത്തനംതിട്ട : മാമ്മൂട് മില്‍മ ഡയറി പ്ലാന്റിലേക്ക് ഗാര്‍ഹിക ശുദ്ധജല പദ്ധതിയില്‍ നിന്നും വെള്ളം നല്‍കുവാനുള്ള വള്ളിക്കോട് ഗ്രാമ പഞ്ചായത്തിന്റെ നടപടിക്കെതിരെ ബിജെപിയുടെ നേത്രുത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോന്‍ ഉത്ഘാടനം ചെയ്തു. വ്യവസായ സ്ഥാപനമായ മില്‍മക്ക് ഗാര്‍ഹിക ശുദ്ധജല പദ്ധതിയില്‍ നിന്നും ജലം കൊടുക്കുവാന്‍ സ്ഥാപിച്ച പൈപ്പ് ലൈന്‍ നീക്കം ചെയ്യുക. വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ കാലങ്ങളായിയുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുക. സര്‍വ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാന പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുക. മില്‍ക്ക് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുവാന്‍ പമ്പിംഗ് സ്റ്റേഷനില്‍ നിന്നും പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ചു ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
വള്ളിക്കോട് , കൊടുമൺ, ഓമല്ലൂർ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നത് വള്ളിക്കോട് പമ്പ് ഹൗസിൽ നിന്നാണ്. കുടിവെളളത്തിന് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് ഇത്. ഇവിടേക്കുള്ള പൈപ്പ് ലൈനില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മില്‍മ പ്ളാന്റിലേക്ക് കണക്ഷന്‍ നല്‍കിയത്. നാല്‍പ്പതോളം തൊഴിലാളികളും യന്ത്രങ്ങളും ഉപയോഗിച്ച് ഒറ്റ രാത്രികൊണ്ടായിരുന്നു പണി പൂര്‍ത്തിയാക്കിയത്. മൂന്ന് ഇഞ്ച് വലിപ്പമുള്ള പൈപ്പാണ് കണക്ഷന് ഉപയോഗിച്ചിരിക്കുന്നത്. ഈ പൈപ്പിലൂടെ മില്‍മ പ്ളാന്റിലേക്ക് വെള്ളം എത്തുമ്പോള്‍ താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കാതെയാകുമെന്ന് ബി.ജെ.പി ഭാരവാഹികള്‍ പറഞ്ഞു.
ബിജെപി വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബിന്ദു പ്രകാശ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് കെ.മാത്യു, ടി.എന്‍ രവി, ബിന്ദു ബി, സദാശിവൻ മഠത്തിൽ, ശ്രീജിത്ത് പ്രഭാകർ, പ്രതാപ ചന്ദ്രൻ, സുധി ജി പിള്ള, സുഭദ്രാമ്മാൾ, കെ.ആര്‍ ജയൻ, സ്മിത സുനിൽ, ശരത്, രതീഷ്, ഉണ്ണികൃഷ്ണൻ, ലത രഘു, ചെല്ലപ്പൻ, മാധവൻ നായർ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.






























