തിരുവനന്തപുരം : സംസ്ഥാനത്തെ പാൽ പ്രതിസന്ധി മറികടക്കാനായി മിൽമയുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വേനൽ കടുത്ത സാഹചര്യത്തിൽ കേരളത്തിലെ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. പാൽ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കടുത്ത നഷ്ടം സഹിച്ചാണ് ക്ഷീരകർഷകർ പ്രതിസന്ധി ഘട്ടത്തിൽ പാൽ വിപണനം നടത്തിയിരുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാകില്ലെന്നും ലിറ്ററിന് ആറ് രൂപവരെയെങ്കിലും വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം വിലവർധനവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഈ തീരുമാനങ്ങൾ സർക്കാരിനെ അറിയിക്കും.
വേനൽ കാലമായതോടെ സംസ്ഥാനത്ത് പാൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കേരളത്തിൽ പാൽ ലഭ്യത ഉറപ്പ് വരുത്താനായി അന്യസംസ്ഥാനങ്ങളിലെ പാൽ സഹകരണ സംഘങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. പ്രതിദിനം 12 ലക്ഷം ലിറ്റർ പാലാണ് കേരളത്തിൽ സഹകരണ സംഘങ്ങൾ വഴി നൽകിയിരുന്നത്. ഇതോടൊപ്പം രണ്ട് ലക്ഷം ലിറ്റർ കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ വേനൽ കടുത്തതോടെ കേരളത്തിലെ പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചു. ഒപ്പം കർണാടകയിൽ നിന്നുള്ള ഇറക്കുമതി ഒരു ലക്ഷം ലിറ്ററായി കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. പാൽ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ മിൽമ സ്വീകരിച്ചെങ്കിലും പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.
ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്ന് മിൽമ എറണാകുളം മേഖല സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ 29ന് നടക്കുന്ന മിൽമ സംസ്ഥാന ബോർഡ് യോഗത്തിന് ശേഷം മാത്രമേ വിലയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. കഴിഞ്ഞ സെപ്തംബറിലാണ് മിൽമ ലിറ്ററിന് നാല് രൂപ വർധിപ്പിച്ചത്. വീണ്ടും ഒരു വർധന ഉണ്ടായാൽ മലയാളികളുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റും.