വയനാട് : ചീരാലിലെ കടുവയെ പിടിക്കാൻ തീവ്രശ്രമം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കടുവയെ പിടിക്കാൻ കുങ്കിയാനകളെ എത്തിക്കും. കൂടുവെച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടികൂടുമെന്നും മന്ത്രി പറഞ്ഞു. 30 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും അതിന് പുറമേ നൈറ്റ്മെയർ ക്യാമറ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഇത് ഇന്ന് വൈകുന്നേരത്തോടെ തന്നെ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ചീരാൽ മേഖലയിൽ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 വളർത്തുമൃഗങ്ങളാണ്. വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനം വകുപ്പിനുണ്ട്. ഇതിനിടെ വളർത്ത് മൃഗങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കി.





























