തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഗോൾവാൾക്കറെ പഠിക്കണമെന്ന് ചർച്ച ചെയ്‍തെടുത്ത തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാഭ്യാസ മന്ത്രിയും സിൻഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞെടുത്ത തീരുമാനമാണിതെന്നാണ് സുധാകരന്‍റെ ആരോപണം.
രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബിജെപിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസവും ബിജെപി ഉപയോഗിക്കുന്നില്ല. അന്വേഷണ ഏജൻസികൾ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവൽ പോലും ഇളകിയില്ല. എന്തിന്റെ ഉറപ്പിലാണ് പിണറായി നിൽക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. സിപിഎം ബിജെപി കൂട്ടുകെട്ടാണ് കോൺഗ്രസിൻ്റെ എതിരാളിയെന്നും സുധാകരന്‍ പറഞ്ഞു.
വിവാദം ശക്തമായ സാഹചര്യത്തില്‍ കണ്ണൂർ സർവകലാശാല പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചു. രണ്ടംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
വിവാദത്തിന് പിന്നാലെ പുനപരിശോധന പ്രഖ്യാപനം നടത്തിയെങ്കിലും ഗോൾവാൾക്കറെയും സവർക്കറെയും വിദ്യാർത്ഥികൾ പഠിക്കണമെന്ന നിലപാട് ആവർത്തിക്കുകയാണ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ.