തിരുവനന്തപുരം : കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‍ത സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ ഇടപ്പെട്ട് സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ നിര്‍ദേശവും നല്‍കി.
കപ്പലണ്ടി മിഠായിയില്‍ വിഷാംശം കണ്ടെത്തിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ‘ഭക്ഷ്യഭദ്രതാ അലവന്‍സ്’ പ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളില്‍ ഉള്‍പ്പെട്ട മിഠായിയിലാണ് പൂപ്പലില്‍ നിന്നുണ്ടാകുന്ന വിഷാംശം കണ്ടെത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം 30 ലക്ഷം കുട്ടികള്‍ക്കുള്ള കിറ്റിന്റെ വിതരണം നടത്തിയത് സപ്ലൈകോ ആയിരുന്നു.
തിരുവനന്തപുരത്തെ സര്‍ക്കാര്‍ അനലറ്റിക് ലാബില്‍ പരിശോധിച്ച സാംപിളിലാണ് അഫ്‌ലോടോക്‌സീന്‍ ബി വണ്‍ എന്ന വിഷാംശം അനുവദിനീയമായ അളവില്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയത്. ഇത് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഗുണനിലവാരത്തില്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബില്‍ പരിശോധനയ്‌ക്ക് അയച്ചത്.