തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ കൈ മലർത്തി വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോഴുള്ളത് ലോഡ് ഷെഡ്ഡിംഗല്ലെന്നും ഉപയോഗം കൂടുമ്പോൾ ഡ്രിപ്പ് ആകുന്നതാണെന്നും ആവർത്തിക്കുകയാണ് മന്ത്രി. വൈദ്യുതി ഉൽപാദനം കൂട്ടിയെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പ്രതിസന്ധി ആഴമുള്ളതാണ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷൻ കാലതാമസം ഉണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. കമ്മീഷൻ നടപടി വൈകിയപ്പോൾ ബോർഡ് ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കൊടും ചൂടിനിടെ ജനത്തിന് ഇരുട്ടടിയാകുകയാണ് ലോഡ് ഷെഡിംഗ്. വൈകീട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെ അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന അളവിലുള്ള വെള്ളം ഡാമുകളിലേക്ക് എത്തിയിട്ടും ഗുരുതര പ്രതിസന്ധി ഉണ്ടാകാൻ കാരണം ആസൂത്രണമില്ലാതെ ഉള്ള വൈദ്യുതി ഉൽപാദനം ആണെന്നത് വ്യക്തമാവുകയാണ്. ഡാം മാനേജ്മെന്റിൽ കെഎസ്ഇബിക്ക് ഉണ്ടായത് ഗുരുതര പിഴവ്. കഴിഞ്ഞ മൂന്ന് വർഷവും ഉയർന്ന തോതിൽ വെള്ളം എത്തിയെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാൻ കെഎസ്ഇബിയ്ക്കായില്ല.






























