കണ്ണൂർ: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാർ തിരിച്ചേൽപ്പിച്ച് മന്ത്രി കെ.എം ഷാജി. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്‍റെ കാറാണ് തിരിച്ചുനൽകിയത്. കാർ തില്ലങ്കേരിയിലെ വീട്ടിലെത്തിച്ചു. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് കാർ തിരിച്ചെത്തിച്ചത്. സർക്കാർ അനുവദിച്ച വാഹനം സർവീസിന് നൽകിയപ്പോഴാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം. സർക്കാർ വാഹനം സർവീസ് കഴിഞ്ഞതോടെ സ്വകാര്യവാഹനം ഒഴിവാക്കി.
സ്വകാര്യവാഹനം ഉപയോഗിച്ചപ്പോൾ ഇന്ധനചാർജ് സർക്കാരിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും കെ.എം ഷാജിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ റേഞ്ച് റോവർ ഉപയോഗത്തിൽ വിമർശനവുമായി ഡിവൈഎഫ്ഐയും ഇന്ന് രംഗത്തെത്തിയിരുന്നു. കെ.എം ഷാജി സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ കാർ ഉപയോഗിച്ചതിലൂടെ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം ആരോപിച്ചിരുന്നു. അതേസമയം കെഎം ഷാജിയുടെ ബിനാമിയാണെന്ന ആരോപണങ്ങൾ കളവാണെന്ന് റേഞ്ച് റോവർ ഉടമ യഅ്ഖൂബ് മീഡിയവണിനോട് വ്യക്തമാക്കി. റിയാദിൽ വ്യവസായിയാണ് റേഞ്ച് റോവറിന്റെ ഉടമയായ യഅ്കൂബ്.































