തിരുവനന്തപുരം : തൃക്കാക്കരയിൽ വിജയിക്കുന്നതോടെ എൽ.ഡി.എഫ് സിക്സറടിച്ച് സെഞ്ച്വറി തികയ്ക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലും അവതരിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയാണ് ജോ ജോസഫ്. യു.ഡി.എഫ് വികസന വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയം പറയാൻ കഴിയാത്തതിനാൽ യു.ഡി.എഫ് നിലവാര തകർച്ചയിലേക്ക് പോവുകയാണ്. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ കണ്ടതുപോലുള്ള റിസൾട്ട് തൃക്കാക്കരയിലും ആവർത്തിക്കും. ജീവിതത്തിൽ ഇന്നുവരെ എൽഡിഎഫിന് വോട്ട് ചെയ്യാത്തവർപോലും തൃക്കാക്കരയിൽ ജോ ജോസഫിന് വോട്ടുചെയ്യുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എൻ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടിരുന്നു. പെരുന്നയിലെത്തിയത് അനുഗ്രഹം വാങ്ങാനാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി പി.ടി തോമസിന് ആത്മബന്ധമാണുണ്ടായിരുന്നതെന്നും ഉമ തോമസ് പറഞ്ഞു. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.