കോഴിക്കോട് : മറ്റുള്ളവർ കാണെ പോലീസ് സല്യൂട്ട് ചെയ്യുമ്പോഴും വാഹനം മറികടന്നു പോവുമ്പോഴൊക്കെ കിട്ടുന്ന ഗമയാണ് മന്ത്രിപ്പണിയുടെ ഹരമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കൃഷി അതിജീവനം ശില്പശാലയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയുടെ തമാശരൂപേണയുള്ള പ്രതികരണം. മറ്റുള്ളവർ കാണാനാണ് ആളുകൾ അണിഞ്ഞൊരുങ്ങുന്നതുൾപ്പെടെയുള്ള പലകാര്യങ്ങളും ചെയ്യുന്നതെന്നതിന് ഉദാഹരണമായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
”സല്യൂട്ട് അടിക്കുന്നത് ആരെങ്കിലും കണ്ടില്ലെങ്കിൽ ഗുണമില്ല. പോലീസുകാർ നിരന്നുനിന്ന് സല്യൂട്ടടിക്കുന്നത് ആരെങ്കിലും കാണുമ്പോൾ ആളുകൾ നോക്കും. നമ്മളും അവരെയൊന്ന് നോക്കും. വാഹനം മറികടന്നുപോവുമ്പോഴൊക്കെ ആളുകൾ കരുതും, ഏതോ വലിയ ആളാണെന്ന്. അപ്പോൾ ഉള്ളിലൊരു കുളിരുകോരും. അതിന്റെ ഹരത്തിൽ അഞ്ചുകൊല്ലം കഴിഞ്ഞാലും പിന്നെ മന്ത്രിപദവയിൽനിന്ന് ഇറങ്ങാൻ തോന്നില്ല…” സദസ്സിലുയർന്ന ചിരിയ്ക്കിടയിൽ മന്ത്രി പറഞ്ഞു. സാരിക്കുചേർന്ന ബ്ലൗസ്, പൊട്ട് ഒക്കെ നോക്കി കണ്ണാടിക്കുമുന്നിൽ എത്രസമയം ചെലവഴിച്ചാണ് നമ്മളിറങ്ങുന്നത്. ഇക്കാര്യത്തിൽ ജാഗ്രതകാണിക്കുന്ന മനുഷ്യൻ പക്ഷേ, കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും ശ്രദ്ധയില്ലാത്തവരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.





























