തിരുവനന്തപുരം: ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ഒരു വിവരവും പോലീസോ ആഭ്യന്തരവകുപ്പോ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും റെയ്ഡിനെക്കുറിച്ച് അറിയില്ല. മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രിയെ കണ്ടത് സാധാരണ നടപടി മാത്രമാണെന്നും അത് റെയ്ഡുമായി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജൻസി നടത്തുന്ന നടത്തുന്ന അന്വേഷണത്തെ കോൺഗ്രസുമായി കൂട്ടി കലർത്തേണ്ടെന്ന് മന്ത്രി പി.സി വിഷ്ണുനാഥും പ്രതികരിച്ചു. മോദി- വി.ഡി സതീശൻ ധാരണയെന്നത് തുരുമ്പിച്ച ആരോപണമാണെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
അതേസമയം റെയ്ഡിന് പിന്നാലെ സിപിഎമ്മിന്‍റെ പ്രതിഷേധവും തുടരുകയാണ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വാടക വീടിനുമുന്നിൽ പ്രവർത്തകരും നേതാക്കളും തടിച്ചു കൂടി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം.പിണറായിയിലെ വീടിനു മുന്നിൽ പി.ജയരാജൻ, എംവി.ജയരാജൻ കെ.കെ.രാഗേഷ് ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുഹമ്മദ് റിയാസിന്‍റെ കോട്ടൂളിയിലെ വീടിനുമുന്നിലും സിപിഎമ്മിന്റെ പ്രതിഷേധം നടക്കുകയാണ്. നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്കും പ്രതിഷേധം നടക്കും.






























