പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വിഎം സുധീരൻ ആശയപരമായി പ്രശ്നം ഉന്നയിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ മറുപടി പറഞ്ഞു. അതോടെ ആ വിഷയം തീർന്നു. വീണ്ടും അത് ആർക്കെങ്കിലും പറഞ്ഞുകൊണ്ടിരിക്കണമെങ്കിൽ പറയാം. സർക്കാരിനെ സംബന്ധിച്ച് ആ പ്രശ്നം അവസാനിച്ചു. വകുപ്പ് മന്ത്രി എവിടെയും വിമർശനമുന്നയിച്ചിട്ടില്ലെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കും. യുഡിഎഫ് തീരുമാനിച്ചാൽ വിൽക്കും. ആരോപണം ഭയന്ന് പിന്മാറില്ല. വിൽക്കേണ്ട എന്നാണ് യുഡിഎഫിൽ പൊതു അഭിപ്രായമെങ്കിൽ വിൽക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി സ്ളാബില്‍ അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍ രംഗത്തെത്തിയിരുന്നു.
നിയമസഭയിൽ ഈ പ്രൊപ്പോസൽ വരുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫ് സ്ഥലത്തിലും ഇതിനെക്കുറിച്ച് ചർച്ച നടത്തുകയായിരുന്നു അഭികാമ്യം. ചർച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന സ്ഥിതിയാണ്. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ വിശ്വാസതയ്ക്ക് മങ്ങലിക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ല. തീരുമാനങ്ങൾ സുതാര്യത നിലനിർത്തി, നേരെ ചൊവ്വേ കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങൾ ഇല്ലാതെ മുന്നോട്ട് നീക്കേണ്ടിയിരുന്നു. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു. വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽഡിഫിനെ വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് തന്നെ ഇപ്പോൾ നടപടികൾ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടിൽ തന്നെ ഉറച്ചു നിൽക്കണം. കരിമണൽ ഖനന നയത്തിലും അവ്യക്തത നിലനിൽക്കുന്നുവെന്നും ഖനനം ഉണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






























