കൊച്ചി: പാർട്ടിയുമായി പിണങ്ങിയതിന് പിന്നാലെ ജി സുധാകരനെ താൻ വിളിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തന്നേക്കാളും വലിയ നേതാവാണ് സുധാകരൻ. അദ്ദേഹത്തെ ഉപദേശിക്കാൻ താൻ ആളല്ല. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരാളും ചുവന്ന കൊടിക്ക് മുകളിലല്ല. താഴെയാണ്. പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനം അദ്ദേഹമെടുക്കില്ല എന്നാണ് വിശ്വാസമെന്നും ശിവൻകുട്ടി പറഞ്ഞു. ‘കോഫി വിത്ത് അരുണി’ൽ ആയിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണം. പാഠപുസ്തകങ്ങൾ പുതിക്കി നിശ്ചയിച്ച ശേഷം നടക്കുന്ന ആദ്യ പരീക്ഷയാണ്. സമൂഹമാധ്യമങ്ങളിൽ ചോദ്യപ്പേപ്പറുകൾ പ്രയാസമുള്ളതായിരിക്കും എന്ന പ്രചാരണമുണ്ടായി. അത് വാസ്തവവിരുദ്ധമാണ്. നല്ല രീതിയിൽ കുട്ടികൾ പരീക്ഷ എഴുതണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ പരീക്ഷകൾ പിന്നീട് നടത്തുമെന്നും മന്ത്രി പറഞ്ഞു.



























