തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർദ്ധനവിനോ ഊന്നൽ നൽകാത്ത ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ബജറ്റിലെ വിദ്യാഭ്യാസ നിർദേശങ്ങൾ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസ മേഖലയെയും നൈപുണ്യ വികസനത്തെയും ലക്ഷ്യം വച്ചുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്കൂൾ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. SSK ഫണ്ടിൽ നാമമാത്രമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതി ഫണ്ടും തൊഴിലാളി വർഗ്ഗത്തെയും പൂർണമായും അവഗണിക്കുകയാണ് ഉണ്ടായത് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.






























