തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയിഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾക്കുള്ള കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത്, കൂടുതൽ സ്പഷ്ടീകരണം ആവശ്യമായതിനാൽ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരവിപ്പിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സുപ്രീം കോടതിയുടെ പുതിയ വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ 2010 ഏപ്രിൽ 1ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു.
2010 ഏപ്രിൽ 1ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീം കോടതി വിധി. അന്നത്തെ നിയമന ചട്ടങ്ങൾ പാലിച്ചുകൊണ്ട് ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമിടുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ്. എന്നാൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന മികച്ച അനുഭവസമ്പത്തുള്ള അധ്യാപകരെ പിരിച്ചുവിടുന്നത് ഗുണനിലവാരത്തെ തകർക്കുകയേ ഉള്ളൂ. കെ-ടെറ്റ് നിലവിൽ വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും മുൻപന്തിയിലായിരുന്നു എന്നത് നാം ഓർക്കണം. അന്നത്തെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ അധ്യാപകർ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിപ്പോന്നതെന്നും മന്ത്രി വ്യക്തമാക്കി.





























