കോന്നി : സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഈ വർഷത്തെ പാഠപുസ്തകത്തിൽ ഉൾപെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിൽ എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും സ്‌കൂളുകൾക്കുമായി സംഘടിപ്പിച്ച കോന്നി എം എൽ എ യുടെ ആദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലഘട്ടത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണ് പരീക്ഷ നടത്തിയത്.
ഇനി ഫോക്കസ് ഏരിയ എന്ന് ഒന്നുണ്ടാവില്ല. ഉന്നത കോഴ്‌സുകൾക്ക് പ്രവേശന പരീക്ഷകൾ നിർബന്ധമാക്കി മാറ്റിയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ പ്രാധാന്യമാണ് ഇടതുപക്ഷ സർക്കാർ നൽകിയിരിക്കുന്നത്. രാജ്യത്തുതന്നെ മാതൃകയായ പ്രവർത്തനമാണ് കേരളം കോവിഡ് വ്യാപന കാലത്ത് കാഴ്ചവെച്ചത്. സംസ്ഥാനത്തിന് സ്കൂൾ വിദ്യാഭ്യാസത്തിനായി 3500 കോടി രൂപ എൽഡിഎഫ് സർക്കാർ വകയിരുത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സർക്കാർ പ്രാധാന്യം കൊടുക്കുന്നു. കേന്ദ്രം ഉന്നത കോഴ്സുകളിൽ പ്രവേശന പരീക്ഷകൾ നിർബദ്ധമാക്കിയതോടെ.അതിനുതകുന്ന തരത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം.
വർത്തമാനകാലത്ത് വിദ്യാഭ്യാസത്തിൽ കരിയർ ഗൈഡൻസ് പ്രധാനമാണ്.ഇത് ഉപരി പഠനത്തെ സംബദ്ധിച്ച് നല്ല ദിശാബോധം ഉണ്ടാകും. വിദ്യാഭ്യാസത്തോടൊപ്പം പൊതു വിജ്ഞാനവും കുട്ടികൾക്ക് ഉണ്ടാകണം. കോവിഡ് വന്ന് ലോകമെമ്പാടും പകച്ചു നിന്നപ്പോൾ നമ്മുടെ കുട്ടികൾ വീടുകളിലിരുന്ന് ഓൺലൈൻ പഠനം നടത്തി. പരീക്ഷ നടത്തി. രാജ്യത്തെ ഏറ്റവും മൂല്യമുള്ള സർട്ടിഫിക്കറ്റുകളാണ് നമ്മുടെ സംസ്ഥാനം നൽകുന്നത്. സർക്കാർ എല്ലാ പരീക്ഷയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ പാഠപുസ്തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലാണ് പുതിയ പുസ്തങ്ങൾ തയ്യാറാക്കുന്നത്.
43 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയത്തിൽ പഠിക്കുന്നത് 182000 അധ്യാപകരും ഉണ്ട്. എ പ്ലസ് കിട്ടുന്ന സമർത്ഥരായ കുട്ടികളെ വാർത്തെടുക്കയാണ് ലക്ഷ്യം. വിദ്യാഭ്യാസ രംഗത്ത് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ നടത്തുന്ന ഇടപെടീൽ പ്രശംസനീയമാണ്. കോന്നി മണ്ഡലത്തെ വിദ്യാഭ്യാസ ഹബ് ആക്കാൻ എം എൽ എ നടത്തുന്ന പ്രവർത്തനത്തിൽ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി എസ് എസ് എൽ സി +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെ അനുമോദിക്കുകയും ചെയ്തു.
കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ മുഖ്യാതിഥിയായിരുന്നു. പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തി. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി,മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ, വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത്, ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ, സംഗേഷ് ജി നായർ, ഉയരെ പദ്ധതി കോന്നി നിയോജക മണ്ഡലം കോർഡിനേറ്റർ രാജേഷ് ആക്ലേത്ത് തുടങ്ങിയവർ സംസാരിച്ചു.