കോന്നി : കാട്ടുപന്നിയെ ഉന്മൂലനം ചെയ്യുവാൻ വനം വകുപ്പിന്റെയും ജനങ്ങളുടെയും സംയുക്ത സമിതിയായ ജാഗ്രത സമിതികൾ നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തിലും രൂപീകരിച്ചപ്പോൾ കോന്നിയിൽ മാത്രം രൂപീകരിക്കപെട്ടിട്ടില്ല. വനം വകുപ്പ് അധികൃതർ, ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികൾ, തോക്ക് ലൈസൻസ് ഉള്ള ആളുകൾ എന്നിവർ ചേർന്ന സമിതിയാണ് ജാഗ്രത സമിതികൾ. ഈ സമിതി വഴി സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഉത്തരവ് ഇറക്കിയത് കോന്നി ഡി എഫ് ഓ ശ്യാം മോഹൻലാൽ ആയിരുന്നു. ഈ ഉത്തരവ് പ്രകാരം അന്നത്തെ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ സലിൽ ജോസ് ആണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ അക്രമകാരിയായ കാട്ടുപന്നിയെ ആദ്യമായി വെടി വെച്ച് കൊന്നത്.
തോക്ക് ലൈസൻസ് ഉള്ള ആൾക്ക് വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുവാനും ഇതിലൂടെ കഴിയും. കഴിഞ്ഞ ദിവസം മലയാലപ്പുഴയിലും കാട്ടുപന്നി ഒരാളെ ആക്രമിച്ചിരുന്നു. കാട് തെളിക്കാതെ ഇട്ടിരിക്കുന്ന റബ്ബർ തോട്ടങ്ങൾ, പറമ്പുകൾ അടക്കമുള്ള സ്ഥലങ്ങൾ കാട്ടുപന്നിയുടെ സ്ഥിരം താവളങ്ങൾ ആയി മാറുകയാണ്. കോന്നി നിയോജക മണ്ഡലത്തിൽ മുൻപും നിരവധി ആളുകൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്ക് സംഭവിക്കുകയും ജീവിതം തന്നെ വഴി മുട്ടി പോവുകയും ചെയ്തിട്ടുണ്ട്. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്ന സംഭവങ്ങളും അനവധിയാണ്.