കൊച്ചി: പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നാളെ (സെപ്റ്റംബർ 27) പ്രഖ്യാപിക്കുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. രാവിലെ ഒൻപതിന് ഓൺലൈനായി മന്ത്രി പ്രഖ്യാപനം നടത്തും. കടമക്കുടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ് ദ്വീപ് നിവാസികൾ ചികിത്സയ്ക്ക് ആശ്രയിക്കുന്നത്. പഞ്ചായത്തിലെ മാതൃശിശു സംരക്ഷണ പ്രവർത്തനങ്ങളും സാംക്രമിക രോഗപ്രതിരോധ പ്രവർത്തനങ്ങളും നിർവഹിക്കുന്നത് പ്രാഥമികാരോഗ്യ കേന്ദ്രമാണ്.
കൂടാതെ ദ്വീപ് നിവാസികളുടെ ചികിത്സാ സൗകാര്യാർത്ഥം ഒരു മെഡിക്കൽ ഡിസ്പെൻസറി ബോട്ട് സർവ്വീസ് ആഴ്ചയിൽ ആറ് ദിവസം രാവിലെ മുതൽ വൈകിട്ട് വരെ പ്രവർത്തിക്കുന്നുണ്ട്. പിഴല പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിൽ എൻഎച്ച്എമ്മിൻ്റെ കരാർ അടിസ്ഥാനത്തിൽ ഇടപ്പള്ളി ബ്ലോക്കിൻ്റെ സഹകരണത്തോടെയാണ് ബോട്ടിന്റെ പ്രവർത്തനം. പ്രധാന ദ്വീപുകളായ മൂലംപിള്ളി, വലിയ കടമക്കുടി, ചെറിയ കടമക്കുടി, മുറിക്കൽ, പാലിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കരിക്കാട്ട് തുരുത്ത് എന്നിവടങ്ങളിൽ ബോട്ടിന്റെ പ്രവർത്തനം ലഭ്യമാണ്.






























