കൊല്‍ക്കത്ത : ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. മമതാ മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കുമ്പോള്‍ നാരദാ ടേപ്പ് വിവാദത്തില്‍ നാല് മുന്‍മന്ത്രിമാരെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ സിബിഐക്ക് അനുമതി നല്‍കി. ഇവരില്‍ രണ്ടു പേര്‍ തിങ്കളാഴ്ച വീണ്ടും ഗവര്‍ണര്‍ക്കു മുന്നില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരാണ്. സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കിം എന്നിവരാണ് ഞായറാഴ്ച പുറത്തിറക്കിയ മന്ത്രിമാരുടെ പട്ടികയില്‍ ഇടംപിടിച്ചവര്‍. മദന്‍മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരാണ് പ്രോസിക്യൂക്ഷന്‍ നേടിരുന്ന മറ്റ് രണ്ടു മുന്‍മന്ത്രിമാര്‍.
2014ല്‍ ബംഗാളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ബിസിനസുകാരന്റെ വേഷത്തില്‍ ഡല്‍ഹിയില്‍നിന്നു കൊല്‍ക്കത്തയിലെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ഏഴ് തൃണമൂല്‍ എംപിമാര്‍ക്കും നാല് മന്ത്രിമാര്‍ക്കും ഒരു എംഎല്‍എയ്ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും കൈക്കൂലിയായി കെട്ടുകളായി പണം നല്‍കി. മുഴുവന്‍ സംഭവങ്ങളും റെക്കോര്‍ഡ് ചെയ്ത് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ടേപ്പുകള്‍ പുറത്തുവിടുകയായിരുന്നു.
കേസില്‍ സിബിഐ വിചാരണയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയ സമയമാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടിറങ്ങി വമ്പന്‍ പ്രചാരണം നടത്തിയിട്ടും മമതയുടെ തൃണമൂല്‍ വന്‍വിജയം നേടി അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെയാണു ഗവര്‍ണറുടെ നടപടി. അതേസമയം കേസില്‍ പ്രതിയായ നന്ദിഗ്രാമില്‍നിന്നുള്ള ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ സുവേന്ദു അധികാരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കുറ്റകൃത്യം നടക്കുന്ന സമയത്ത് സുവേന്ദു ലോക്‌സഭാംഗമായിരുന്നു.
മുന്‍മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ വിവരം ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഭരണഘടനയുടെ 164ാം വകുപ്പ് പ്രകാരമാണ് നടപടിയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എംപിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്‌സഭാ സ്പീക്കറും എംഎല്‍എമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമസഭാ സ്പീക്കറുമാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ നാരദാ തട്ടിപ്പില്‍ സിബിഐ ബംഗാള്‍ നിയമസഭാ സ്പീക്കറെ സമീപിക്കാതെ നേരിട്ട് ഗവര്‍ണറെ സമീപിക്കുകയായിരുന്നു. നാലുപേരും എംഎല്‍എമാര്‍ മാത്രമല്ല 2011ല്‍ താന്‍ സത്യപ്രതിജ്ഞ ചെയ്യിച്ച മന്ത്രിമാരാണെന്നും ആ സാഹചര്യത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കുന്നു.
കേസില്‍ ഉള്‍പ്പെട്ട ഏഴ് എംപിമാരില്‍ ആറ് പേര്‍ ലോക്‌സഭാംഗങ്ങളും മുകുള്‍ റോയി രാജ്യസഭാംഗവുമായിരുന്നു. ഇപ്പോള്‍ ബിജെപിക്കൊപ്പമുള്ള മുകുള്‍ റോയി ഇക്കുറിയും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുകുള്‍ റോയി പണം സ്വീകരിക്കുന്നതായി ടേപ്പുകളില്‍ വ്യക്തമല്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പ്രതിയായ സുല്‍ത്താന്‍ അഹമ്മദ് എന്ന എംപി അന്തരിച്ചു. മറ്റ് എംപിമാരായ സുവേന്ദു അധികാരി, സുഗത റോയി, കക്കോലി ഘോഷ് ദസ്തിദാര്‍, പ്രസൂന്‍ ബാനര്‍ജി, അപരൂപ പൊഡ്ഡാര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല. ഇക്ബാര്‍ അഹമ്മദാണ് കേസില്‍ ഉള്‍പ്പെട്ട എംഎല്‍എ. എം.എം.എച്ച് മിശ്രയാണ് പോലീസ് ഉദ്യോഗസ്ഥന്‍.