തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ ചിലതിൽ മാറ്റം വരുത്തണമെന്ന ആവശ്യം കെ.സി വേണുഗോപാല്‍ പക്ഷം മുന്നോട്ടുവെക്കുന്നതും, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം വകുപ്പുകൾ കൈമാറുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളുമാണ് നിലവിലെ പ്രതിസന്ധി. എന്നാൽ ചർച്ചകൾ നടത്തിയിട്ടും ഇത് പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസം വിട്ടു നൽകണമെന്ന കോൺഗ്രസ് ആവശ്യത്തിനോട് ലീഗിന് എതിർപ്പില്ല. എന്നാൽ ഫിഷറീസ് ലീഗ് ഭരിക്കേണ്ടതില്ലെന്ന ചിലരുടെ നിലപാടിനോട് അവർക്ക് യോജിപ്പുമില്ല.ഇന്നെങ്കിലും വകുപ്പ് രൂപീകരണത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, നവ കേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് ആലപ്പുഴയിൽ എത്തും. അന്വേഷണ ചുമതലയുള്ള എസ്ഐടി തലവൻ പി.ഷൗക്കത്തലിയാണ് എത്തുക. മർദനമേറ്റ നിലവിലെ ആലപ്പുഴ നിയുക്ത എംഎൽഎ കൂടിയായ എ.ഡി തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് എസ്ഐടിയുടെ ആദ്യ നീക്കം. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകൻ ജോജിയുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തും.






























