ഡൽഹി : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വരും ദിവസങ്ങളിലും ക്രമേണയുള്ള വർധന തുടരുമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നാല് രൂപയോളമാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്. വരും ദിവസങ്ങളിൽ ഇത് എട്ടു രൂപ വരെയായി ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഒറ്റയടിക്കുള്ള വലിയ വിലവർധനവ് ഒഴിവാക്കി, കൃത്യമായ ഇടവേളകളിൽ ചെറിയ തോതിൽ നിരക്ക് വർദ്ധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വലിയ ഭാരം പെട്ടെന്ന് അനുഭവപ്പെടാത്ത രീതിയിലുള്ള തന്ത്രമാണ് കമ്പനികൾ സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ആദ്യം മൂന്ന് രൂപയും പിന്നീട് 83 പൈസ, 86 പൈസ എന്നിങ്ങനെയാണു വില വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് ഇന്ത്യയിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആവശ്യമായ ഇന്ധന സ്റ്റോക്ക് രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വില വർധനവിൽ നിന്ന് തൽക്കാലം ആശ്വാസമില്ല. ഇന്ധനവിലയിൽ സ്ഥിരത കൊണ്ടുവരാൻ നിലവിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യേക നീക്കങ്ങളൊന്നും ഉണ്ടാകില്ലെന്നും സൂചനയുണ്ട്. കൂടാതെ, പെട്രോളിനും ഡീസലിനും പിന്നാലെ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്കും വരും ദിവസങ്ങളിൽ വില കൂടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ധനവിലയിലുണ്ടാകുന്ന ഈ തുടർച്ചയായ വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.





























