കൊളവല്ലൂർ : ചേവായൂർ സ്വദേശിനിയായ 16-കാരിയെ ഒരുമാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി മൈസൂരുവിൽ പിടിയിൽ. പുല്ലൂക്കരയിലെ കായിത്തീന്റപറമ്പത്ത് സുഹൈൽ (37) ആണ് പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറും സംഘവും കൊളവല്ലൂർ പോലീസും ചേർന്ന് നിരന്തരമായി നടത്തിയ അന്വേഷണത്തെത്തുടർന്നാണ് പ്രതി പിടിയിലായത്. തലശ്ശേരി എ.സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെറ്റക്കണ്ടിയിലെ വാടകവീട്ടിൽ കഴിഞ്ഞ മേയ് 17 മുതൽ ജൂൺ 20 വരെയാണ് പതിനാറുകാരിയെ ഒളവിൽ പാർപ്പിച്ചത്. ചേവായൂരിൽനിന്ന് കാണാതായ പെൺകുട്ടിയെ കൊളവല്ലൂർ പോലീസ് ജൂൺ 20-ന് നടത്തിയ റെയ്ഡിനിടെ ചെറ്റക്കണ്ടിയിലെ വാടകവീട്ടിൽനിന്നാണ് കണ്ടെത്തിയത്.
പെൺകുട്ടിയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ചേവായൂർ പോലീസും കേസെടുത്തിരുന്നു. മേയ് 15-ന് രാത്രിയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്ര പോലീസ് അന്വേഷിക്കുന്നയാൾ കൂടിയാണ് പ്രതി സുഹൈൽ.






























