തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം സംബന്ധിച്ച ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആക്ഷേപം തെറ്റിദ്ധാരണ മൂലമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കാണ് 80:20 അനുപാതം നടപ്പാക്കിയത്. ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നോക്ക അവസ്ഥ പഠിച്ച കോശി കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് കാത്തലിക് ഫോറം പ്രതിനിധി കെന്നഡി കരിമ്പിന്‍കാല പ്രതികരിച്ചു. സ്കോളർഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ പദ്ധതികളുടെ വിതരണത്തില്‍ അനീതിയുണ്ടെന്ന ക്രിസ്ത്യന്‍ സഭയുടെ ആരോപണത്തോട് ആദ്യമായാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രി പ്രതികരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്നാക്കവസ്ഥ പരിഹരിക്കാനുള്ള പ്രത്യേക നടപടികളുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ മന്ത്രിയുടെ വിശദീകരണത്തെ കേരള കാത്തലിക് ഫോറം തള്ളി.