മുംബൈ : ലഹരി നൽകി മയക്കിയ ശേഷം നീലച്ചിത്രം ഷൂട്ട് ചെയ്തെന്ന പരാതിയുമായി മോഡലും മുൻ മിസ് ഇന്ത്യ യൂനിവേഴ്സുമായ പാരി പാസ്വാൻ. മുംബൈ കേന്ദ്രീകരിച്ചുള്ള ഫിലിം നിർമാണ കമ്പനിക്കെതിരെയാണ് ഇവർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കമ്പനിയുടെ പേര് ഇവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയില്ല. അഭിനയിക്കാൻ അവസരം തേടിയെത്തിയ തനിക്ക് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നുവെന്ന് ഇവർ പറയുന്നു. മയക്കത്തിലായപ്പോൾ നീലച്ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. തുടർന്ന് കമ്പനിക്കെതിരെ മുംബൈ പോലീസിൽ പരാതി നൽകി.
പെൺകുട്ടികളെ വലവീശിപ്പിടിക്കുകയും അശ്ലീല വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്യുന്ന സംഘം മുംബൈയിൽ പ്രവർത്തിക്കുന്നതായി പാരി പാസ്വാൻ ആരോപിച്ചു. താൻ ഇത്തരം സംഘത്തിന്‍റെ ഇരയാണെന്നും ഇവർ പറഞ്ഞു. ഭർത്താവുമായും കുടുംബവുമായി വഴക്കിലേർപ്പെട്ടതിനെ തുടർന്ന് പാരി പാസ്വാൻ ഈയിടെ വാർത്തകളിൽ ഇടംനേടിയിരുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ തന്നെ പീഡിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്ന് ഭർത്താവ് നീരജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, പാരി പാസ്വാനെതിരെ ആരോപണമുന്നയിച്ചിരിക്കുകയാണ് ഭർത്താവിന്‍റെ കുടുംബം. പാരി പാസ്വാൻ നീലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും നിഷ്കളങ്കരെ കെണിയിൽ പെടുത്തുകയാണ് ഇവർ ചെയ്യുന്നതെന്നും വീട്ടുകാർ ആരോപിക്കുന്നു. പാരിക്ക് 12 വയസുള്ള കുട്ടിയുണ്ടെന്നും മുന്‍പ് രണ്ട് പേരെ വിവാഹം കഴിച്ചെങ്കിലും രണ്ട് പേർക്കുമെതിരെ കേസ് നൽകിയിരിക്കുകയാണെന്നും നീരജിന്‍റെ സഹോദരൻ ചന്ദൻ പറഞ്ഞു.
എന്നാൽ, തനിക്ക് കുട്ടിയുണ്ടെന്ന കാര്യം ഭർത്താവ് നീരജിന് നേരത്തെ അറിയാമായിരുന്നെന്നാണ് പാരി പാസ്വാൻ പറയുന്നത്. കുട്ടിയോടൊപ്പം നീരജ് സമയം ചെലവിടുന്ന ഫോട്ടോകൾ തന്‍റെ കൈയിലുണ്ടെന്നും ഇവർ പറഞ്ഞു. ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമാണ കമ്പനിയുമായി നടിക്ക് ബന്ധമുണ്ടെന്നാണ് ഭർതൃവീട്ടുകാർ ആരോപിച്ചത്. പെൺകുട്ടികളെ കെണിയിൽ വീഴ്ത്താനാണത്രെ ഇവരെ നിയോഗിച്ചത്. നീലച്ചിത്ര കേസിൽ രാജ് കുന്ദ്ര ഉൾപ്പെടെ നിരവധി പേർ നേരത്തെ അറസ്റ്റിലായിരുന്നു. 2019ലാണ് പാരി പാസ്വാൻ മിസ് ഇന്ത്യ യൂനിവേഴ്സ് പട്ടം നേടിയത്.